WORLD TEST CHAMPIONSHIP FINAL| നിലനിര്‍ത്താന്‍ ഓസീസ്, ആദ്യ കിരീടത്തിന് ദക്ഷിണാഫ്രിക്ക; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ഇന്ന് തുടക്കം

Jaihind News Bureau
Wednesday, June 11, 2025

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീട പോരാട്ടത്തിന് ഇന്ന് തുടക്കം. ഇംഗ്ലണ്ടിലെ ലോര്‍ഡ്‌സില്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ശേഷം 3.30നാണ് മത്സരം ആരംഭിക്കുക. ഓസ്‌ട്രേലിയയാണ് നിലവിലെ ചാമ്പ്യന്‍മാര്‍. ലോര്‍ഡ്‌സില്‍ കപ്പുയര്‍ത്തി കിരീടം നിലനിര്‍ത്തുകയാണ് ഓസ്‌ട്രേലിയയുടെ ലക്ഷ്യം. എന്നാല്‍ ആദ്യ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം എന്നതിനപ്പുറം ഐസിസി ടൂര്‍ണമെന്റുകളുടെ നോക്കൗട്ട് റൗണ്ടില്‍ പുറത്താകുന്ന ഭാഗ്യക്കേട് മാറ്റുക എന്ന ലക്ഷ്യത്തിലാണ് ദക്ഷിണാഫ്രിക്ക.

പാറ്റ് കമ്മിന്‍സാണ് ഓസീസ് ക്യാപ്റ്റന്‍. ടെംബ ബവുമ ദക്ഷിണാഫ്രിക്കയെ നയിക്കും. പേസ് നിരയാണ് ഇരു ടീമുകളുടെയും ശക്തി. പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ഹേസല്‍വുഡ് അടക്കമുള്ളവര്‍ ഓസീസ് പേസ് നിരയിലുള്ളപ്പോള്‍ ലുങ്കി എന്‍ഗിഡി , കഗീസോ റബാദ, ഡെയ്ന്‍ പാറ്റേഴ്‌സന്‍ തുടങ്ങിയവരാണ് ദക്ഷിണാഫ്രിക്കന്‍ ടീമിലുള്ളത്. എന്നാല്‍ ലോര്‍ഡ്‌സിലെ പിച്ച്് സ്പിന്നര്‍മാര്‍ക്ക് അനുകൂലമാകുമെന്ന വിലയിരുത്തലില്‍ അന്തിമ ഇലവന്‍ ഇരു ടീമും കരുതലോടെയാകും പ്രഖ്യാപിക്കുക. ഇംഗ്ലണ്ടില്‍ വരണ്ട കാലാവസ്ഥയായതിനാല്‍ പിച്ചില്‍ ഈര്‍പ്പത്തിന്റെ സാനിധ്യം കുറയാനും പേസര്‍മാര്‍ക്ക് പ്രതീക്ഷിച്ച സ്വിങ്ങും വേഗവും ലഭിക്കാനും സാധ്യത കുറവാണ് എന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ സ്പിന്നര്‍മാരായ കേശവ് മഹാരാജും നേഥന്‍ ലയണും ശ്രദ്ദേയ താരങ്ങളാകും. ബാറ്റിങ് നിരയും ഇരു ടീമിലും ശക്തമാണ്. 11 മുതല്‍ 15 വരെയാണ് മത്സരമെങ്കിലും മഴ മൂലമോ മറ്റോ മല്‍സരം മുടങ്ങിയാല്‍ 16 ന് റിസര്‍വ് ദിനം ഉണ്ടാകും. മല്‍സരം ഉപേക്ഷിച്ചാലും സമനിലയിലായാലും ഇരു ടീമും ട്രോഫി പങ്കുവെക്കും.