ആറ്റുകാല്‍ പൊങ്കാല ഇന്ന്; അനന്തപുരി പുണ്യതീര്‍ത്ഥമാകും; ലക്ഷങ്ങള്‍ പൊങ്കാലയര്‍പ്പിക്കും

Jaihind News Bureau
Tuesday, March 3, 2026

തിരുവനന്തപുരം: ലോകപ്രശസ്തമായ ആറ്റുകാല്‍ പൊങ്കാല മഹോത്സവം ഇന്ന്. ലക്ഷക്കണക്കിന് ഭക്തജനങ്ങള്‍ അനന്തപുരിയുടെ വീഥികളില്‍ ദേവിക്ക് പൊങ്കാല അര്‍പ്പിക്കാന്‍ ഇതിനോടകം തന്നെ എത്തിക്കഴിഞ്ഞു. രാവിലെ 9:15-ന് ക്ഷേത്ര മുറ്റത്ത് നടക്കുന്ന ശുദ്ധപുണ്യാഹ ചടങ്ങുകളോടെയാണ് പൊങ്കാല ആഘോഷങ്ങള്‍ക്ക് തുടക്കമാകുന്നത്. തുടര്‍ന്ന് 10:30-ന് തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് അടുപ്പുവെട്ട് നടത്തുന്നതോടെ നഗരമെങ്ങുമുള്ള പൊങ്കാല അടുപ്പുകളില്‍ തീ പടരും. ഉച്ചയ്ക്ക് 02:15-നാണ് പൊങ്കാല നിവേദ്യം.

പൊങ്കാല മഹോത്സവം പ്രമാണിച്ച് ഇന്ന് തിരുവനന്തപുരം ജില്ലയില്‍ ജില്ലാ കളക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ – അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. പോലീസുകാരുടെ താമസസൗകര്യത്തിനായി നഗരത്തിലെ 28 സ്‌കൂളുകള്‍ക്ക് ഇന്നലെയും അവധി നല്‍കിയിരുന്നു. വിപുലമായ സുരക്ഷാ സജ്ജീകരണങ്ങളാണ് നഗരത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

പൊങ്കാല പ്രമാണിച്ച് ഇന്ന് രാത്രി 08:00 മണി വരെ നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കണ്ടയിനര്‍ വാഹനങ്ങള്‍ക്കും മറ്റ് ഭാരവാഹനങ്ങള്‍ക്കും നഗരാതിര്‍ത്തിക്കുള്ളില്‍ പ്രവേശിക്കുന്നതിന് വിലക്കുണ്ട്. ആറ്റുകാല്‍ ക്ഷേത്രത്തിലേക്കുള്ള പ്രധാന റോഡുകളിലോ ഇടറോഡുകളിലോ ഒരു കാരണവശാലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കില്ല. ഗതാഗത തടസ്സമോ സുരക്ഷാ പ്രശ്നങ്ങളോ ഉണ്ടാക്കുന്ന വിധത്തില്‍ പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളെ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യുമെന്ന് സിറ്റി പോലീസ് അറിയിച്ചു.

അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ ആംബുലന്‍സ്, ഫയര്‍ ഫോഴ്സ്, പോലീസ് വാഹനങ്ങള്‍ എന്നിവയ്ക്ക് കടന്നുപോകാന്‍ വഴിസൗകര്യം ഒരുക്കി മാത്രമേ ഭക്തര്‍ പൊങ്കാല അടുപ്പുകള്‍ ഇടാവൂ എന്ന് നിര്‍ദ്ദേശമുണ്ട്. ഫുട്പാത്തുകളില്‍ അടുപ്പുകള്‍ കൂട്ടുന്നതിനും തടസ്സമുണ്ടാക്കുന്ന രീതിയിലുള്ള കച്ചവടങ്ങള്‍ക്കും നിയന്ത്രണമുണ്ട്. പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളില്‍ ഡ്രൈവറുടെ ഫോണ്‍ നമ്പര്‍ വിന്‍ഡ് സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കേണ്ടതാണ്.

പൊങ്കാല കഴിഞ്ഞ് മടങ്ങുന്ന ഭക്തര്‍ക്കായി പ്രത്യേക കെ.എസ്.ആര്‍.ടി.സി സര്‍വീസുകളും സജ്ജീകരിച്ചിട്ടുണ്ട്. കൊല്ലം, ആറ്റിങ്ങല്‍ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ചാക്ക വഴി തീരദേശ റോഡോ, വെഞ്ഞാറമൂട് ഭാഗത്തേക്ക് പോകേണ്ടവര്‍ കഴക്കൂട്ടം ബൈപ്പാസോ ഉപയോഗിക്കണം. നെയ്യാറ്റിന്‍കര ഭാഗത്തേക്കുള്ള യാത്രക്കാര്‍ ബാലരാമപുരം വഴി പോകേണ്ടതാണെന്നും പോലീസ് അറിയിച്ചു. ഭക്തജനങ്ങള്‍ക്ക് തടസ്സമില്ലാത്ത ദര്‍ശനത്തിനും പൊങ്കാല സമര്‍പ്പണത്തിനുമായി ആയിരക്കണക്കിന് പോലീസ് ഉദ്യോഗസ്ഥരെയാണ് നഗരത്തില്‍ വിന്യസിച്ചിരിക്കുന്നത്.