നെയ്യാറ്റിൻകരയിൽ യുഡിഎഫ് സ്ഥാനാർത്ഥിക്ക്  നേരെ ആക്രമണം ; പിന്നില്‍ ബിജെപി പ്രവർത്തകരെന്ന് പരാതി

Jaihind News Bureau
Saturday, December 12, 2020

തിരുവനന്തപുരം : നെയ്യാറ്റിൻകരയിൽ യു.ഡി എഫ് സ്ഥാനാർത്ഥിക്ക്  നേരെ ആക്രമണം. ബിജെപി പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്നാണ് ആക്ഷേപം. മർദ്ദനമേറ്റ സ്ഥാനാർഥി ചികിത്സയിലാണ്. നെയ്യാറ്റിൻകര അതിയന്നൂർ പഞ്ചായത്ത് വെൺപകൽ വാർഡ്  യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ കെ അനിതയ്ക്ക് നേരെയാണ് തെരഞ്ഞെടുപ്പ് ദിനത്തിൽ ആക്രമണമുണ്ടായത്.

നാമനിർദ്ദേശ പത്രിക നൽകിയ സമയം മുതൽ പത്രിക പിൻവലിക്കണമെന്നാവശ്യപ്പെട്ട് ബിജെപി പ്രവർത്തകർ നിരന്തരം സമ്മർദ്ദം ചെലുത്തിയിരുന്നെങ്കിലും പത്രിക പിൻവലിക്കാൻ യുഡിഎഫ് സ്ഥാനാർത്ഥി തയ്യാറാകാത്തതാണ് അക്രമത്തിന് കാരണം. ബി.ജെ.പി പ്രവർത്തകർ തന്നെ ശാരീരികമായി കയ്യേറ്റം ചെയ്തതായും തടയാനെത്തിയ സഹോദരനെ സംഘം ചേർന്ന് അക്രമിച്ചതായും അനിത പറയുന്നു.

ചികിത്സയ്ക്കായി അനിതയെ ആശുപത്രിയിലെത്തിച്ചപ്പോഴും ബിജെപി പ്രവർത്തകർ ആശുപത്രിയിലേക്ക് കടന്നു കയറാൻ ശ്രമിച്ചതായും ആരോപണമുണ്ട്.  സംഭവത്തിൽ അനിത പൊലീസിന് പരാതി നൽകിയതോടെ ഒത്തുതീർപ്പ് ശ്രമങ്ങളുമായി ബിജെപി നേതാക്കളും രംഗത്തെത്തി. എന്നാൽ കേസ് പിൻവലിക്കാൻ തയ്യാറല്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് അനിതയും കുടുംബവും.