നിയമസഭ സമ്മേളനം നാളെ പുനരാരംഭിക്കും; വെഞ്ഞാറമൂട് മുതല്‍ താമരശ്ശേരി വരെ ചര്‍ച്ചകളില്‍ നിറയും

Jaihind News Bureau
Sunday, March 2, 2025

സംസഥാനത്ത് വര്‍ധിച്ചുവരുന്ന അക്രമസംഭവങ്ങള്‍, ലഹരി ഉപയോഗം, ആശാ വര്‍ക്കര്‍മാരുടെ സമരം എന്നിവയുടെ പശ്ചാത്തലത്തില്‍ നിയമസഭയുടെ ബജറ്റ് സമ്മേളനം നാളെ പുനരാരംഭിക്കും. ആനുകാലിക വിഷയങ്ങള്‍ സഭയില്‍ ഉന്നയിക്കാനാണ് പ്രതിപക്ഷനീക്കം. എന്നാല്‍ എല്ലാം ഭദ്രമെന്ന സ്ഥിരം പല്ലവി ഉയര്‍ത്തിയാകും സര്‍ക്കാരിന്റെ പ്രതിരോധം.

ഒരു ഇടവേളക്ക് ശേഷം നിയമസഭയുടെ ബജറ്റ് സമ്മേളനം നാളെ പുനരാരംഭിക്കുകയാണ്. വെഞ്ഞാറമൂടു മുതല്‍ താമരശേരി വരെയുള്ള സംഭവങ്ങള്‍ നാടിനെയാകെ തളര്‍ത്തിയിരിക്കുകയാണ്. വര്‍ധിച്ചുവരുന്ന അക്രമസംഭവങ്ങള്‍, ലഹരി ഉപയോഗം, ആശാ വര്‍ക്കര്‍മാരുടെ സമരം അങ്ങനെ നിരവധിയുണ്ട് വിഷയങ്ങള്‍. ഇവയൊക്കെത്തന്നെ സഭയില്‍ ഉയര്‍ത്താന്‍ ഒരുങ്ങുകയാണ് പ്രതിപക്ഷം. ലഹരിവ്യാപനം തടയാനാവുന്നില്ല എന്നത് ഈ സമ്മേളന കാലത്തു തന്നെ ഉന്നയിക്കപ്പെട്ടതാണ്. വിഷയം നിയമസഭ ചര്‍ച്ചചെയ്യുകയും ചെയ്തു. എല്ലാം ഭദ്രമെന്നായിരുന്നു എക്‌സൈസ് മന്ത്രി എംബി രാജേഷിന്റെ മറുപടി. കുറ്റവാളികള്‍ക്ക് രാഷ്ട്രീയ സംരക്ഷണം നല്‍കരുതെന്നും ശക്തമായ നടപടികള്‍ വേണമെന്നും സഭയില്‍ പ്രതിപക്ഷം വീണ്ടും ആവശ്യപ്പെടും.

എന്നാല്‍ സംസ്ഥാനത്ത് എല്ലാം ഭദ്രമെന്നും, നല്ലതീരിയില്‍ എല്ലാം പോകുന്നെന്നും സമര്‍ത്ഥിച്ചും തിരിച്ചടിക്കാനാവും ഭരണപക്ഷം ശ്രമിക്കുക. ആശാവര്‍ക്കര്‍മാരുടെ സമരം തീര്‍ക്കാന്‍ സമ്മേളനകാലത്ത് സര്‍ക്കാര്‍ തയാറാകുമോ എന്നതാണ് പ്രധാന ചോദ്യം. ഇല്ലെങ്കില്‍ ഈ സമരത്തോടുള്ള സര്‍ക്കാര്‍ നിലപാട് നിയമസഭയെ പിടിച്ചുകുലുക്കും. പ്രതിപക്ഷം ഇതിനോടകം തന്നെ ശക്തമായ പിന്തുണയുമായി രംഗത്തു വരികയും ചെയ്തിരുന്നു. ഒപ്പം സ്വകാര്യസര്‍വകലാശാല ബില്‍ സഭയുടെ പരിഗണനക്ക് വരുന്നതും സഭയില്‍ ചൂടേറിയ ചര്‍ച്ചക്ക് വഴിവെക്കും.