ക്ഷേത്ര ദര്‍ശനത്തിനെത്തിയ രാഹുല്‍ ഗാന്ധിയെ തടഞ്ഞ് അസം പോലീസ്; സ്ഥലത്ത് പ്രതിഷേധം

Jaihind Webdesk
Monday, January 22, 2024

ഡല്‍ഹി:  അസമില്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയ രാഹുല്‍ ഗാന്ധിയെ തടഞ്ഞ് അസം പോലീസ്. ഭാരത് ജോഡോ ന്യായ് യാത്രക്കിടെയായിരുന്നു രാഹുല്‍ ഗാന്ധി ക്ഷേത്രദർശനത്തിനെത്തിയത്. ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കിയിരുന്നെങ്കിലും പോലീസ് തടയുകയായിരുന്നുവെന്നാണ് ആരോപണം. അസമിലെ ശ്രീ ശ്രീ ശങ്കര്‍ദേവിന്‍റെ ജന്മസ്ഥലം സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് സംഭവം.

രാഹുല്‍ ഗാന്ധി ശ്രീ ശ്രീ ശങ്കര്‍ദേവിന്‍റെ ഭക്തനാണ്. എന്തുകൊണ്ടാണ് രാഹുല്‍ ഗാന്ധിയെ കടത്തിവിടാത്തതെന്ന് കോണ്‍ഗ്രസ് നേതാവ് ഗൗരവ് ഗോഗോയ് എംപി പോലീസുകാരോട് ചോദിച്ചു. എന്നാല്‍ വൈകിട്ട് സന്ദര്‍ശിക്കാനാണ് അനുമതി നല്‍കിയിരുന്നതെന്നാണ് ക്ഷേത്രം അധികൃതർ നല്‍കിയ  വിശദീകരണം.

രാഹുല്‍ ഗാന്ധിയും നേതാക്കളും സ്ഥലത്തിരുന്ന് പ്രതിഷേധിക്കുകയാണ്. അയോധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങ് നടക്കുമ്പോള്‍ അസമിലെ ശ്രീ ശ്രീ ശങ്കര്‍ദേവിന്‍റെ ജന്മസ്ഥലം സന്ദര്‍ശിക്കുമെന്ന് നേരത്തെ തന്നെ രാഹുല്‍ ഗാന്ധി അറിയിച്ചിരുന്നു. ഇതിനായി അനുമതിയും തേടിയിരുന്നു. സന്ദര്‍ശനത്തിന് ക്ഷണം ലഭിച്ചിട്ടും കടത്തിവിടുന്നില്ലെന്ന് രാഹുല്‍ ആരോപിച്ചു. വിശ്വാസികളുടെ തിരക്ക് കണക്കിലെടുത്ത് രാഹുലിന് മൂന്ന് മണിക്ക് സന്ദർശനം അനുവദിക്കാമെന്നാണ് ക്ഷേത്രസമിതി ഇന്നലെ അറിയിച്ചതെന്നാണ് പോലീസ് വിശദീകരിക്കുന്നത്. രാഹുല്‍ ഗാന്ധിയെ ത‍ടഞ്ഞതിനെതുടര്‍ന്ന് സ്ഥലത്ത് പ്രതിഷേധം തുടരുകയാണ്. രാഹുല്‍ ഗാന്ധിയും നേതാക്കളും റോഡില്‍ കുത്തിയിരിക്കുകയാണ്. ഗൗരവ് ഗോഗോയ് എംപിയും കോണ്‍ഗ്രസിന്‍റെ അസം എംഎല്‍എയും ക്ഷേത്രത്തിലേക്ക് കയറി.