ആശാ ഭോസ്‌ലെ അന്തരിച്ചു; വിടവാങ്ങിയത് സംഗീത ലോകത്തെ മഹാവിസ്മയം

Jaihind News Bureau
Sunday, April 12, 2026

മുംബൈ: ഇന്ത്യന്‍ സംഗീത ലോകത്തെ അതുല്യ പ്രതിഭയും വിഖ്യാത പിന്നണി ഗായികയുമായ ആശാ ഭോസ്ലെ (92) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലിരിക്കെ മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ വെച്ചാണ് അന്തരിച്ചത്. ഹൃദയസംബന്ധമായ അസുഖങ്ങളും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് കഴിഞ്ഞ ശനിയാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മകന്‍ ആനന്ദ് ആണ് മരണ വിവരം സ്ഥിരീകരിച്ചത്. സംസ്‌കാരം നാളെ നടക്കും.

1933-ല്‍ പ്രശസ്തമായ മങ്കേഷ്‌കര്‍ കുടുംബത്തില്‍ ജനിച്ച ആശ, ഒന്‍പതാം വയസ്സിലാണ് സംഗീതരംഗത്തേക്ക് ചുവടുവെക്കുന്നത്. 1943-ല്‍ തന്റെ ആദ്യ ചലച്ചിത്ര ഗാനം റെക്കോര്‍ഡ് ചെയ്ത അവര്‍, 1950-കളോടെ ബോളിവുഡില്‍ തന്റേതായ ഇടം കണ്ടെത്തി. മൂന്ന് പതിറ്റാണ്ടിലേറെക്കാലം ഇന്ത്യന്‍ ചലച്ചിത്ര സംഗീത ലോകത്തെ ഏറ്റവും തിരക്കുള്ള ഗായികയായിരുന്നു അവര്‍. സഹോദരി ലതാ മങ്കേഷ്‌കര്‍ക്കൊപ്പം ഇന്ത്യന്‍ സംഗീതത്തിന്റെ നെടുംതൂണായി ആശാ ഭോസ്ലെ നിലകൊണ്ടു.

ആദ്യകാലങ്ങളില്‍ കാബറെ ഗാനങ്ങളിലൂടെയും ഐറ്റം ഡാന്‍സുകളിലൂടെയുമാണ് ശ്രദ്ധിക്കപ്പെട്ടതെങ്കിലും, പില്‍ക്കാലത്ത് ‘ഉമ്രാവോ ജാന്‍’ പോലുള്ള ചിത്രങ്ങളിലെ ഗസലുകളിലൂടെ തന്റെ വൈവിധ്യം അവര്‍ തെളിയിച്ചു. ഏഴു തവണ ഫിലിംഫെയര്‍ അവാര്‍ഡും രണ്ട് തവണ ദേശീയ പുരസ്‌കാരവും (ദില്‍ ചീസ് ക്യാ ഹേ, മേരാ കുച്ച് സാമാന്‍) നേടിയിട്ടുണ്ട്.

പ്രതിസന്ധികള്‍ നിറഞ്ഞതായിരുന്നു ആശയുടെ വ്യക്തിജീവിതം. 16-ാം വയസ്സില്‍ കുടുംബത്തിന്റെ എതിര്‍പ്പ് മറികടന്ന് തന്റെ സെക്രട്ടറിയായിരുന്ന ഗണ്‍പത്റാവു ഭോസ്ലെയോടൊപ്പം ഒളിച്ചോടി വിവാഹം കഴിച്ചു. എന്നാല്‍ ആ ബന്ധം പരാജയപ്പെടുകയും 1960-ല്‍ അവര്‍ വേര്‍പിരിയുകയും ചെയ്തു. പിന്നീട് 1980-ല്‍ പ്രശസ്ത സംഗീത സംവിധായകന്‍ ആര്‍.ഡി. ബര്‍മനെ വിവാഹം കഴിച്ചു. 1994-ല്‍ ബര്‍മന്റെ മരണം വരെ ആ ബന്ധം തുടര്‍ന്നു.

സമകാലിക ഗാനങ്ങളേക്കാള്‍ ശാസ്ത്രീയ സംഗീതത്തെയും പഴയ ഗാനങ്ങളെയുമാണ് ആശ എപ്പോഴും സ്‌നേഹിച്ചിരുന്നത്. ഭീംസെന്‍ ജോഷിയുടെ ഗാനങ്ങളും പഴയകാല ഗസലുകളുമാണ് താന്‍ പരിശീലനത്തിനായി കേള്‍ക്കാറുള്ളതെന്ന് മുന്‍പ് നല്‍കിയ അഭിമുഖങ്ങളില്‍ അവര്‍ വ്യക്തമാക്കിയിരുന്നു. അവസാന നാളുകളില്‍ കൊച്ചുമകള്‍ സനായി ഭോസ്ലെയായിരുന്നു ആശയുടെ സ്ഥിരം കൂട്ട്. ഇന്ത്യന്‍ സംഗീതത്തിലെ ഒരു യുഗത്തിനാണ് ആശാ ഭോസ്ലെയുടെ വിയോഗത്തോടെ തിരശ്ശീല വീഴുന്നത്.