
പാർലമെന്റിന്റെ രണ്ടാം ഘട്ട ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമാകുമ്പോൾ രാജ്യം ഉറ്റുനോക്കുന്നത് ലോക്‌സഭാ സ്പീക്കർ ഓം ബിർലയെ നീക്കണമെന്ന പ്രതിപക്ഷത്തിന്റെ അത്യപൂർവ്വ പ്രമേയത്തിലേക്കാണ്. 118 പ്രതിപക്ഷ എംപിമാർ ഒപ്പിട്ട പ്രമേയം സമ്മേളനത്തിന്റെ ആദ്യ ദിനമായ ഇന്ന് തന്നെ സഭ ചർച്ചയ്ക്കെടുക്കും. സാധാരണ ഇത്തരം പ്രമേയങ്ങൾ അനുനയ നീക്കത്തിലൂടെ ഒഴിവാക്കാറുള്ള സർക്കാർ, ഇത്തവണ അത് ചർച്ച ചെയ്യാമെന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. പത്ത് മണിക്കൂർ നീളുന്ന ചർച്ചയ്ക്ക് ശേഷം പ്രമേയം വോട്ടിനിടും.
അവിശ്വാസ പ്രമേയം ചർച്ച ചെയ്യുമ്പോൾ സ്പീക്കർ ഓം ബിർല ചെയറിൽ ഇരിക്കാതെ ഭരണപക്ഷത്തെ മറ്റ് അംഗങ്ങൾക്കൊപ്പം നടപടികളിൽ പങ്കുചേരും. സ്പീക്കർ പക്ഷപാതപരമായി പെരുമാറുന്നുവെന്നും പ്രതിപക്ഷ നേതാവിനെ പോലും സംസാരിക്കാൻ അനുവദിക്കാതെ ഭരണപക്ഷത്തിന്റെ താത്പര്യങ്ങൾ സംരക്ഷിക്കുന്നുവെന്നുമാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം. 1987-ൽ അന്നത്തെ സ്പീക്കർ ബൽറാം ജാക്കറിനെതിരെ ഇത്തരത്തിൽ പ്രമേയം വന്നതിന് ശേഷം ഇതാദ്യമായാണ് സഭയിൽ ഇത്തരമൊരു നീക്കം നടക്കുന്നത്.
സ്പീക്കർക്കെതിരായ പ്രമേയത്തിന് പുറമെ എംപിമാരുടെ സസ്‌പെൻഷൻ പിൻവലിക്കാത്ത നടപടിയിലും പ്രതിപക്ഷം പ്രതിഷേധം രേഖപ്പെടുത്തും. പശ്ചിമേഷ്യൻ സംഘർഷങ്ങളെക്കുറിച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആം ആദ്മി പാർട്ടി രാജ്യസഭയിൽ നോട്ടീസ് നൽകിയിട്ടുണ്ട്. സ്പീക്കറുടെ നടപടികളെ ജനങ്ങൾക്ക് മുന്നിൽ തുറന്നുകാട്ടാൻ ഈ ചർച്ചയിലൂടെ സാധിക്കുമെന്ന വിലയിരുത്തലിലാണ് പ്രതിപക്ഷം. സഭയുടെ അന്തസ്സ് കാത്തുസൂക്ഷിക്കാൻ സ്പീക്കർ പരാജയപ്പെട്ടുവെന്ന വാദമാണ് ചർച്ചയിൽ പ്രധാനമായും ഉയരുക.