സിപിഎം നേതാവിന്‍റെ ഭാര്യയ്ക്ക് ചട്ടം മറികടന്ന് നിയമനമെന്ന് ആരോപണം; അസിസ്റ്റന്‍റ് പ്രൊഫസര്‍ തസ്തികയില്‍ നിയമിച്ചത് വ്യാജ സര്‍ട്ടിഫിക്കറ്റിന്‍റെ അടിസ്ഥാനത്തില്‍ എന്ന വിമര്‍ശനവുമായി രക്തസാക്ഷി കുടുംബാംഗം

Jaihind News Bureau
Sunday, July 19, 2020

തൃശൂര്‍: സിപിഎം നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി രക്തസാക്ഷി കുടുംബാംഗം. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ശ്രീകൃഷ്ണ കോളേജില്‍ അസിസ്റ്റന്‍റ് പ്രൊഫസര്‍ തസ്തികയില്‍ യോഗ്യതയുള്ള തന്നെ തഴഞ്ഞ് തൃശൂര്‍ ജില്ലാ കമ്മറ്റി അംഗം ടി.കെ. വാസുവിന്‍റെ ഭാര്യ എം.എസ്. ശ്രീകലക്ക് നിയമനം നല്‍കിയെന്ന് അജി കെ.എം. ആരോപിച്ചു. പോസ്റ്റ് ഗ്രാജ്വേഷന്‍ മാത്രമുള്ള ശ്രീകല, യോഗ്യതയില്‍ അപേക്ഷകരായ 250 പേരില്‍ ഏറ്റവും അവസാനത്തെയാളാണ്. എം.എ, എം.ഫിൽ , പി.എച്ച്.ഡി യോഗ്യതയുള്ള താന്‍ ഉള്‍പ്പെടെയുള്ളവരെ ഒഴിവാക്കിയാണ് എം.എ മാത്രം യോഗ്യതയുള്ള ആളെ നിയമിച്ചതെന്ന് അജി ചൂണ്ടിക്കാട്ടുന്നു.

സര്‍ക്കാരിന്‍റെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളില്‍ സിപിഎംകാര്‍ തന്നെ വലിയ അഴിമതികള്‍ നടത്തുന്നുണ്ട് എന്നു പറയുമ്പോഴും താനും അതിന് പുറത്ത് നില്‍ക്കുന്ന ആളല്ലെന്നതും അജി വ്യക്തമാക്കുന്നുണ്ട്. പാർട്ടി കുടുംബവും പാർട്ടിക്ക് വേണ്ടി രക്തസാക്ഷി ആയ ആളുടെ അനിയന്‍റെ മകനുമായ തനിക്ക് വേണ്ടതിലധികം യോഗ്യതയുണ്ടായിട്ടും അദ്ധ്യാപക നിയമനം ലഭിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

അധ്യാപന പരിചയമോ മറ്റ് അഡീഷനല്‍ യോഗ്യതകളോ ഒന്നുമില്ലാത്ത ശ്രീകല ഹാജരാക്കിയത് തന്നെ വ്യാജ സര്‍ട്ടിഫിക്കറ്റുകളാണെന്നും  എത്ര വിവരാവകാശം ചോദിച്ചിട്ടും അവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ദേവസ്വം ബോര്‍ഡ് ലഭ്യമല്ല എന്നാണ് അറിയിക്കുന്നതെന്നും അജി ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.  ഇന്‍റര്‍വ്യൂവിന് മുമ്പ് എല്ലാവരും യോഗ്യതയായി പരിഗണിച്ചിട്ടുള്ള സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പികള്‍ പരിശോധകരെ ഏല്‍പ്പിച്ചിട്ടുള്ളതാണ്. വിവരാവകാശ പ്രകാരം ചോദിച്ചപ്പോള്‍ നിയമനം ലഭിച്ച പലരുടെയും വിവരങ്ങള്‍ വ്യാജമാണ്.

വലിയ അട്ടിമറിയാണ് നടന്നിട്ടുള്ളത്. തൃശൂര്‍ സിപിഎം ജില്ലാ കമ്മിറ്റി അംഗം യാതൊരു യോഗ്യതയുമില്ലാത്ത ഭാര്യയ്ക്കു വേണ്ടി നടത്തിയ ഇടപെടലാണ് ഫെയ്സ് ബുക്കില്‍ കുറിപ്പ് ഇടാന്‍ കാരണമെന്ന് അജി പറയുന്നു .  “ആനുകൂല്യവും ഔദാര്യവും വേണ്ടായിരുന്നു.  ഇടതുപക്ഷ നീതിയുമല്ല. സാമാന്യ മര്യാദ പോലും പൊതുജനത്തിന് നല്കാത്ത വിധം ചിലര്‍ വലിയ അഴിമതികളാണ് നടത്തുന്നത്” – അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടി.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

സര്‍ക്കാരിന്‍റെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളില്‍ സിപിഎംകാര്‍ തന്നെ വലിയ അഴിമതികള്‍ നടത്തുന്നുണ്ട്. ഇതു പറയുമ്പോള്‍ ഞാനതിന് പുറത്ത് നില്‍ക്കുന്ന ആളല്ല. പതിനാറാമത്തെ വയസ്സില്‍ സിപിഎം മെമ്പറായിരുന്നു ഞാന്‍. എസ്എഫ്‌ഐ ഏരിയാ സെക്രട്ടറി, കോട്ടയം ജില്ലാ കമ്മറ്റി, ഡിവൈഎഫ്ഐ മേഖല സെക്രട്ടറി തുടങ്ങി നാളിതുവരെ സിപിഎംനും ഇടതുപക്ഷത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ട്. അച്ഛന്‍ 57 വര്‍ഷമായി സിപിഎം മെമ്പറാണ്. അച്ഛന്‍റെ ജ്യേഷ്ഠന്‍ (മന്ത്രിഎം എം മണിയുടെ അളിയന്‍) രക്തസാക്ഷിയാണ് . ഞാന്‍ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ശ്രീകൃഷ്ണ കോളേജില്‍ അസിസ്റ്റന്റ് പ്രഫസര്‍ ഇന്‍റര്‍വ്യൂവിന് പോയിരുന്നു. അവിടെ താത്കാലികമായി ജോലി ചെയ്തിരുന്നതുകൊണ്ട്. അവിടെ മുമ്പ് നടന്നതിലേറെയും കോഴ നിയമനങ്ങളായിരുന്നതുകൊണ്ടും ഇടതുപക്ഷ ഗവണ്‍മെന്റിലുള്ള പ്രതീക്ഷകൊണ്ടും എല്ലാ വിധത്തിലും അക്കാദമിക്‌മെറിറ്റ് ഉണ്ടായിരുന്ന (ഇതൊക്കെ ഇവിടെ എഴുതുന്നതില്‍ കുറച്ച് അല്പത്തം ഉണ്ട് എങ്കിലും) എം.എ (സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സ് – 70.2%) എം ഫില്‍ ,പിഎച്ച്ഡി (സംസ്‌കൃത യൂണിവേഴ്‌സിറ്റി) കേരള ആര്‍ക്കൈവ്‌സ് ഫെലോഷിപ്പ്, അധ്യാപന പരിചയം, 2 -പുസ്തകങ്ങള്‍ ,15 ലധികം പബ്‌ളിഷ്ഡ് വര്‍ക്കുകള്‍, ദേശീയ- അന്തര്‍ദേശീയ സെമിനാറുകള്‍ ഒക്കെ ഉള്ള ആളാണ്. ഞാനും അച്ഛനും സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി വി എന്‍ വാസവന്‍, അകന്ന ഒരു ബന്ധു കൂടിയായ മന്ത്രി എം. എം മണി എന്നിവരെ നേരില്‍ കണ്ട് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ്‌കോളേജിലെ അധ്യാപക നിയമനത്തില്‍ മെറിറ്റ് പാലിക്കാന്‍ ഇടപെടണമെന്ന് ബന്ധപ്പെട്ട അധികാരികളുടെ അടുക്കല്‍ സൂചിപ്പിക്കുകയും ചെയ്തിരുന്നു. റാങ്ക് ലിസ്റ്റ് വന്നപ്പോള്‍ തൃശൂര്‍ സിപിഎം ജില്ലാ കമ്മറ്റിയംഗം ടി.കെ. വാസുവിന്റെ ഭാര്യ വെറും എം.എ മാത്രമുള്ള , അക്കാദമിക യോഗ്യത പ്രകാരം അപേക്ഷകരില്‍ 250 പേരിലും താഴെ മാത്രം യോഗ്യതയുള്ള എം.എസ് ശ്രീകല വരെ നിയമനം നേടി. (2017-ല്‍ എം.എ പാസ്സായ വ്യക്തിയാണവര്‍ അധ്യാപന പരിചയമോ മറ്റ് അഡീഷനല്‍ യോഗ്യതകളോ ഒന്നുമില്ല) ഹാജരാക്കിയത് തന്നെ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍. എത്ര വിവരാവകാശം ചോദിച്ചിട്ടും അവരുടെ സര്‍ട്ടിഫിക്കേറ്റുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ദേവസ്വം ബോര്‍ഡ് ലഭ്യമല്ല എന്നാണ് അറിയിക്കുന്നത്. ഇന്‍റര്‍വ്യൂവിന് മുമ്പ് ഞാനടക്കമുള്ളവര്‍ യോഗ്യതയായി പരിഗണിച്ചീട്ടുള്ള സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പികള്‍ പരിശോധകരെ ഏല്‍പ്പിച്ചിട്ടുള്ളതാണ്. വിവരാവകാശ പ്രകാരം ചോദിച്ചപ്പോള്‍ നിയമനം ലഭിച്ച പലരുടെയും വിവരങ്ങളില്‍ വ്യാജമാണ് .വലിയ അട്ടിമറികളാണ് നടന്നീട്ടുള്ളത്. ദേവസ്വം ബോര്‍ഡ് പ്രിസിഡന്‍റ് സിപിഎം നോമിനി മോഹന്‍ദാസാണ്. സബ്ജക്റ്റ് എക്‌സ്പര്‍ട്ട് നാട്ടിക എസ് എന്‍ കോളേജിലെ പ്രഫസര്‍ റജി വി.എസ് ( എ.കെ.പി.സി.ടി എ – പു.കാ.സ-തൃശൂര്‍) ഗവ. നോമിനി എന്‍.രഞ്ജിത് കുമാര്‍, കോളേജ് പ്രിന്‍സിപ്പാള്‍ ജയപ്രസാദ് ഇവരൊക്കെയായിരുന്നു ബോര്‍ഡിലുണ്ടായിരുന്നത്. തൃശൂര്‍ സി. പി. എം ജില്ലാ കമ്മറ്റി അംഗം നേരിട്ട് യാതൊരു യോഗ്യതയുമില്ലാത്ത ഭാര്യയ്ക്കു വേണ്ടി നടത്തിയ ഇടപെടലാണ് ഈ കുറിപ്പ് ഇവിടെ ഇടാന്‍ കാരണം. ആനുകൂല്യവും ഔദാര്യവും വേണ്ടായിരുന്നു. ഇടതു പക്ഷ നീതിയുമല്ല സാമാന്യ മര്യാദപോലുo പൊതുജനത്തിന് നല്കാത്ത വിധം ചിലര്‍ വലിയ അഴിമതികളാണ് സി.പി.എമ്മിന്‍റെ പേരില്‍ നടത്തുന്നത്.