
അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണം കേരളത്തിന്റെ നവോത്ഥാന അവകാശവാദങ്ങൾ പൊള്ളയാണെന്ന് തെളിയിക്കുന്നതാണെന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്റ് എ.പി. അനിൽകുമാർ. പരാതിപ്പെട്ടിട്ടും അധികൃതർ തിരിഞ്ഞുനോക്കാത്തതിനെത്തുടർന്നാണ് ആ മിടുക്കനായ ചെറുപ്പക്കാരന്റെ ജീവൻ നഷ്ടമായത്. പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാർത്ഥിന്റെ കൊലപാതകത്തിൽ കുറ്റവാളികളെ സംരക്ഷിച്ച സർക്കാർ നിലപാടാണ് ഇത്തരം തുടർച്ചയായ കുറ്റകൃത്യങ്ങൾക്ക് പ്രേരണയാകുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
‘കേരള സ്റ്റോറി’ എന്നൊക്കെ പറഞ്ഞ് അഭിമാനിക്കുന്നവർ ഭരിക്കുന്ന സംസ്ഥാനത്താണ് ജാതിവെറിയുടെ പേരിൽ ഒരു ദളിത് വിദ്യാർത്ഥി ഒടുങ്ങിത്തീർന്നത്. ഓൺലൈൻ കടമെടുപ്പ് എന്നൊക്കെയുള്ള വ്യാജ പ്രചരണങ്ങൾ നടത്തി യഥാർത്ഥ കുറ്റവാളികളെ രക്ഷിക്കാനാണ് പോലീസ് ശ്രമിക്കുന്നതെങ്കിൽ കോൺഗ്രസ് പാർട്ടി ശക്തമായ രീതിയിൽ രംഗത്തിറങ്ങും. കേവലം ആത്മഹത്യാ പ്രേരണാ കുറ്റമല്ല, മറിച്ച് കൊലക്കുറ്റത്തിന് തന്നെ കേസെടുത്ത് കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് അനിൽകുമാർ ആവശ്യപ്പെട്ടു.