PV ANWAR| ‘അവസാനമായി പുതച്ചത് കോണ്‍ഗ്രസ് പതാക; മരണം വരെ പാര്‍ട്ടിയോടായിരിക്കും അനുഭാവം’- വിവി പ്രകാശിന്റെ വീട്ടിലെത്തിയ അന്‍വര്‍ നീക്കം പാളി

Jaihind News Bureau
Monday, June 2, 2025

അന്തരിച്ച കോണ്‍ഗ്രസ് നേതാവ് വി വി പ്രകാശിന്റെ വീട്ടില്‍ വോട്ട് തേടിയെത്തി തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പി വി അന്‍വര്‍. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി നടത്തിയ രാഷ്ട്രീയ കളിയുടെ ഭാഗമായിട്ടാണ് അന്‍വര്‍ വി വി പ്രകാശിന്റെ വീട്ടില്‍ വോട്ട് തേടിയെത്തിയത്. പി വി അന്‍വറിന്റെ ഈ നീക്കത്തെ തികച്ചും പുതിയ രാഷ്ട്രീയ നീക്കമായാണ് വിലയിരുത്തേണ്ടത്. മത്സരിക്കുമെന്ന് തീരുമാനിച്ചപ്പോള്‍ തന്നെ മനസില്‍ വന്നത് പ്രകാശിന്റെ വീട്ടിലെത്തണമെന്നാണെന്നും താനും പ്രകാശുമൊക്കെ കോളജിലും യൂത്ത് കോണ്‍ഗ്രസിലും കെഎസ്‌യുവിലുമൊക്കെ ഉണ്ടായിരുന്നവരാണെന്നും സന്ദര്‍ശനശേഷം അന്‍വര്‍ മാധ്യമങ്ങളോട് വിശദീകരിച്ചു. പെട്ടെന്ന് പൊട്ടിമുളച്ച അന്‍വറിന്റെ സ്‌നേഹത്തെ തരംതാഴ്ന്ന നിലപാടായിട്ടേ കാണാന്‍ സാധിക്കൂ. എന്നാല്‍ അന്‍വറിന്റെ നീക്കത്തെ പൊളിച്ചു കളയുകയാണ് പ്രകാശിന്റെ കുടുംബം ചെയ്തത്.

വി വി പ്രകാശിന്റെ ഭാര്യയും മകളും ഭാര്യാപിതാവും അടക്കമാണ് വീട്ടിലെത്തിയ പി വി അന്‍വറിനെ സ്വീകരിച്ചത്. നാമനിര്‍ദേശപത്രിക സമര്‍പ്പിച്ച ശേഷം പി വി അന്‍വര്‍ ആദ്യമായി വോട്ട് തേടിയെത്തിയത് വി വി പ്രകാശിന്റെ വീട്ടിലേക്കാണ് എന്നതിനു പിന്നില്‍ തികച്ചും ദുരുദ്ദേശപരമായ നീക്കമുണ്ട്. പഴയകാല സുഹൃത്തായിരുന്നുവെന്നും ആ സൗഹൃദത്തിന്റെ പേരില്‍ എത്തിയതാണെന്നുമൊക്കെയാണ് അന്‍വറിന്റെ വിശദീകരണം.

.എന്നാല്‍, അന്‍വറിന്റെ അടവ് ഏറ്റില്ല എന്നതിന്റെ ഉദാഹരണമാണ്് വി വി പ്രകാശിന്റെ കുടുംബം പ്രതികരിച്ചതിലൂടെ വ്യക്തമാകുന്നത്. എന്നും കോണ്‍ഗ്രസ് പാര്‍ട്ടിക്കൊപ്പമായിരിക്കുമെന്നാണ് വി വി പ്രകാശിന്റെ കുടുംബത്തിന്റെ പ്രതികരണം. വി വി പ്രകാശ് അവസാനമായി പുതച്ചത് പാര്‍ട്ടി പതാകയാണെന്നും ആ പാര്‍ട്ടിയോടായിരിക്കും മരണം വരെ അനുഭാവമെന്നും പ്രകാശിന്റെ ഭാര്യ സ്മിത മാധ്യമങ്ങളോട് പറഞ്ഞു. 2021 ലെ തെരഞ്ഞെടുപ്പില്‍ പി വി അന്‍വറിനെതിരെ മത്സരിച്ച യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്നു വി വി പ്രകാശ്.