AK ANTONY| ‘ആന്റണി സാര്‍ പിതൃതുല്യനും രാഷ്ട്രീയ ഗുരുനാഥനും’; എ കെ ആന്റണിയുടെ അനുഗ്രഹം തേടി ആര്യാടന്‍ ഷൗക്കത്ത് വീട്ടിലെത്തി

Jaihind News Bureau
Saturday, May 31, 2025

നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും പാര്‍ട്ടി പ്രവര്‍ത്തക സമിതിയംഗവുമായ എ കെ ആന്റണിയുടെ അനുഗ്രഹം തേടി തിരുവനന്തപുത്തെത്തി. ഇന്നലെ വൈകുന്നേരം അഞ്ചരമണിയോടെ എ കെ ആന്റണിയുടെ വഴുതയ്ക്കാട്ടെ വസതിയിലെത്തിയായിരുന്നു കൂടിക്കാഴ്ച. തന്റെ സഹപ്രവര്‍ത്തകനും വര്‍ഷങ്ങളോളം ആത്മാര്‍ത്ഥ സുഹൃത്തുമായിരുന്ന ആര്യാടന്‍ മുഹമ്മദിന്റെ മകന് ആദ്യം തന്നെ വിജയാശംസകള്‍ നേരുന്നുവെന്ന് പറഞ്ഞാണ് ആര്യാടന്‍ ഷൗക്കത്തിനെ ആന്റണി സ്വാഗതം ചെയ്തത്. പിതൃതുല്യനും രാഷ്ട്രീയ ഗുരുനാഥനുമായ ആന്റണി സാറിന്റെ അനുഗ്രഹം തനിക്ക് തെരഞ്ഞെടുപ്പില്‍ ഏറെ ഗുണം ചെയ്യുമെന്ന് ആര്യാടന്‍ ഷൗക്കത്തും പറഞ്ഞു. പിന്നീട് തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഇരുവരും തമ്മില്‍ ചര്‍ച്ച ചെയ്തു.

നിലമ്പൂര്‍ തെരഞ്ഞെടുപ്പില്‍ ആര്യാടന്‍ ഷൗക്കത്ത് വമ്പിച്ച ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം എ.കെ ആന്റണി മാധ്യമങ്ങളോട് പ്രതികരിച്ചു. യുഡിഎഫിന് അത്രയേറെ അനുകൂലമായ സാഹചര്യമാണ് നിലമ്പൂരിലുള്ളത്. നേരത്തെ തന്നെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ കഴിഞ്ഞത് യുഡിഎഫിന്റെ പ്രചരണത്തില്‍ മുതല്‍ക്കൂട്ടായെന്നും അദ്ദേഹം പറഞ്ഞു. ഇനിയൊരു പിണറായി സര്‍ക്കാര്‍ കേരളത്തില്‍ ഭരണത്തിലെത്തില്ലെന്ന് എ കെ ആന്റണി ആവര്‍ത്തിച്ചു. ഒമ്പതുവര്‍ഷത്തെ ഭരണത്തെ ജനങ്ങള്‍ അത്രയേറെ വെറുത്തുകഴിഞ്ഞു. തുടര്‍ ഭരണം ഉണ്ടായിക്കൂടാ എന്ന് ആഗ്രഹിക്കുന്ന കേരളം മുഴുവന്‍ യുഡിഎഫിന് വോട്ട് ചെയ്യും. അവിടെ ബി ജെ പി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാല്‍ കെട്ടിവെച്ച കാശുപോലും കിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

പിതൃതുല്യനായ ആന്റണി സാറിന്റെ അനുഗ്രഹം തേടിയ ശേഷമേ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കൂവെന്ന് ആഗ്രഹിച്ചിരുന്നു. അതിന്റെ ഭാഗമായാണ് കൂടിക്കാഴ്ചയെന്നും ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലമ്പൂരില്‍ യുഡിഎഫിന് ചരിത്ര ഭൂരിപക്ഷം ഉണ്ടാക്കുകയാണ് തന്റെ ദൗത്യമെന്നും അദ്ദേഹം മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിച്ചു. മുന്‍മന്ത്രിയും കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗവുമായ വി.എസ് ശിവകുമാര്‍, മുന്‍ സ്പീക്കര്‍ എന്‍ ശക്തന്‍, കെപിസിസി ജനറല്‍ സെക്രട്ടറിമാരായ അഡ്വ. ജി സുബോധന്‍, കെ.പി. ശ്രീകുമാര്‍, മുന്‍ എംഎല്‍എ കെ.എസ് ശബരിനാഥന്‍, മറ്റ് നേതാക്കളായ ആര്‍.വി രാജേഷ്, പാളയം ഉദയകുമാര്‍. ഡോ. ആരിഫാ ബീവി തുടങ്ങിയവരും ആര്യാടന്‍ ഷൗക്കത്തിനൊപ്പമുണ്ടായിരുന്നു.