തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ; എൽ.ഡി.എഫിന് ‘തൊണ്ടിമുതൽ’ പ്രഹരം; സിനിമയെ തോൽപ്പിച്ച കുതന്ത്രം പൊളിഞ്ഞു

Jaihind News Bureau
Saturday, January 3, 2026

കേരള രാഷ്ട്രീയത്തെ പിടിച്ചുലയ്ക്കുന്ന ഒരു വിധിയാണ് നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയില്‍ നിന്നും പുറത്തുവന്നിരിക്കുന്നത്. 35 വര്‍ഷം മുന്‍പ് നടന്ന തൊണ്ടിമുതല്‍ അട്ടിമറി കേസില്‍ മുന്‍ മന്ത്രിയും നിലവിലെ എം.എല്‍.എയുമായ ആന്റണി രാജുവിന് മൂന്ന് വര്‍ഷം തടവുശിക്ഷ വിധിച്ചിരിക്കുന്നു. വെറുമൊരു ക്രിമിനല്‍ കേസ് എന്നതിനപ്പുറം, തിരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കല്‍ നില്‍ക്കുന്ന എല്‍.ഡി.എഫ് സര്‍ക്കാരിനും മുന്നണിക്കും വലിയ തിരിച്ചടിയാണ് ഈ വിധി സമ്മാനിച്ചിരിക്കുന്നത്.

നിയമത്തിന്റെ കാവല്‍ക്കാരനാകേണ്ട അഭിഭാഷകന്‍ തന്നെ നീതിന്യായ വ്യവസ്ഥയെ കബളിപ്പിച്ചു എന്നതാണ് ഈ കേസിനെ ഗൗരവകരമാക്കുന്നത്. ലഹരിക്കേസിലെ പ്രതിയെ രക്ഷിക്കാന്‍ കോടതിയിലെ തൊണ്ടിമുതലായ അടിവസ്ത്രം വെട്ടിത്തയ്ച്ച് ചെറുതാക്കിയെന്ന കണ്ടെത്തല്‍, പൊതുസമൂഹത്തില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. വിശ്വാസ്യത കൈമുതലായുള്ള ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്, ഇത്തരം ഗൗരവകരമായ ഒരു കുറ്റകൃത്യത്തില്‍ ശിക്ഷിക്കപ്പെട്ട വ്യക്തിയെ മുന്നണിയില്‍ കൊണ്ടുനടക്കേണ്ടി വരുന്നത് വലിയ രാഷ്ട്രീയ ബാധ്യതയായി മാറും.

നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ സര്‍ക്കാരിന് ലഭിച്ച ഏറ്റവും വലിയ തിരിച്ചടിയായി ഈ വിധി മാറിയിരിക്കുന്നു. പ്രത്യേകിച്ച് സത്യസന്ധതയ്ക്കും ധാര്‍മ്മികതയ്ക്കും മുന്‍ഗണന നല്‍കുന്ന വോട്ടര്‍മാര്‍ക്കിടയില്‍ ഈ വിധി സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിക്കും. ആന്റണി രാജുവിനെ സംരക്ഷിക്കുന്നു എന്ന ആരോപണം മുഖ്യമന്ത്രിയിലേക്കും ഉടന്‍ നീങ്ങും.