തൊണ്ടിമുതൽ അട്ടിമറി കേസ്: ആന്റണി രാജുവിന് അഗ്നിപരീക്ഷ; സെഷൻസ് കോടതിയുടെ ഇടക്കാല ഉത്തരവ് ഇന്ന്

Jaihind News Bureau
Tuesday, February 17, 2026

തൊണ്ടിമുതൽ അട്ടിമറി കേസിൽ ശിക്ഷിക്കപ്പെട്ട മുൻ മന്ത്രിയും എം.എൽ.എയുമായ ആന്റണി രാജുവിന് ഇന്ന് ഏറെ നിർണ്ണായകമാണ്. നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി വിധിച്ച മൂന്ന് വർഷത്തെ തടവും പിഴയും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം സമർപ്പിച്ച ഹർജിയിൽ തിരുവനന്തപുരം സെഷൻസ് കോടതി ഇന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കും. നിലവിലെ ശിക്ഷാവിധിയെത്തുടർന്ന് ആന്റണി രാജുവിനെ എം.എൽ.എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയിട്ടുള്ളതിനാൽ ഇന്നത്തെ കോടതി വിധി അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തും.

വർഷങ്ങൾക്കു മുൻപ് ലഹരിക്കേസിലെ പ്രതിയായ വിദേശിയെ രക്ഷിക്കാനായി തൊണ്ടിമുതലായ അടിവസ്ത്രത്തിൽ കൃത്രിമം കാണിച്ചു എന്നതാണ് ആന്റണി രാജുവിനെതിരെയുള്ള പ്രധാന ആരോപണം. അടിവസ്ത്രം മുറിച്ചുമാറ്റി തെളിവ് നശിപ്പിച്ചു എന്ന കണ്ടെത്തലിനെത്തുടർന്നാണ് കോടതി കടുത്ത ശിക്ഷ വിധിച്ചത്. ഈ വിധി വന്നതോടെ ജനപ്രാതിനിധ്യ നിയമപ്രകാരം അദ്ദേഹത്തിന് എം.എൽ.എ സ്ഥാനം നഷ്ടമാവുകയായിരുന്നു.

സെഷൻസ് കോടതിയിൽ നിന്നുള്ള ഇന്നത്തെ ഉത്തരവ് അനുകൂലമായാൽ മാത്രമേ ആന്റണി രാജുവിന് ആശ്വാസം ലഭിക്കൂ. ശിക്ഷാവിധി കോടതി പൂർണ്ണമായും റദ്ദാക്കുകയോ അല്ലെങ്കിൽ സ്റ്റേ ചെയ്യുകയോ ചെയ്താൽ മാത്രമേ അദ്ദേഹത്തിന് നിയമസഭാംഗത്വം തിരികെ ലഭിക്കുന്നതിനോ അയോഗ്യതയിൽ നിന്ന് ഇളവ് നേടുന്നതിനോ സാധ്യമാവുകയുള്ളൂ. രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന ഒരു വിധി കൂടിയാണിത്.