പഞ്ചാബില്‍ വീണ്ടും വ്യാജമദ്യ ദുരന്തം; 15 പേര്‍ മരിച്ചു; ലഹരിവിരുദ്ധ പോരാട്ടം ശക്തമാക്കി പോലീസ്

Jaihind News Bureau
Tuesday, May 13, 2025

ചണ്ഡീഗഡ്: പഞ്ചാബില്‍ വ്യാജമദ്യം കഴിച്ച് 15 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. അമൃത്സറിനടുത്താണ് ദുരന്തം. മരിച്ചവരില്‍ ഭൂരിഭാഗവും ഇഷ്ടിക ചൂളകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളാണ്, ഭംഗാലി, മാരാരി കലന്‍ തേര്‍വാള്‍, പടാല്‍പുരി ഗ്രാമങ്ങളിലെ സാധാരണക്കാരാണ് ഇവര്‍. ഞായറാഴ്ച വൈകുന്നേരം ഒരേ സ്ഥലത്ത് നിന്ന് മദ്യം കഴിച്ചവരാണ് തിങ്കളാഴ്ചയോടെ മരിച്ചത്. പോലീസിനെ അറിയിക്കാതെ നാട്ടുകാര്‍ ചില മൃതദേഹങ്ങള്‍ സംസ്‌കരിച്ചതായും വിവരമുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

പ്രാഥമിക അന്വേഷണത്തില്‍ ഞായറാഴ്ച വൈകുന്നേരം എല്ലാവരും ഒരേ സ്ഥലത്തു നിന്നാണ് മദ്യം കഴിച്ചതെന്ന് വ്യക്തമായി. ഇവരില്‍ ചിലര്‍ തിങ്കളാഴ്ച മരിച്ചു. ഇവരെ ബന്ധുക്കള്‍ പോലീസിനെ അറിയിക്കാതെ സംസ്‌കരിക്കുകയായിരുന്നു. തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് മദ്യദുരന്തത്തെക്കുറിച്ചുള്ള വിവരം ലഭിച്ചതെന്നും തുടര്‍ന്ന് അന്വേഷണം ആരംഭിക്കുകയായിരുന്നെന്നും’ അന്വേഷണ ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പറഞ്ഞു. വ്യാജമദ്യ ശൃംഖലയെക്കുറിച്ച് പൂര്‍ണ്ണമായ അന്വേഷണം നടക്കുകയാണെന്ന് സര്‍ക്കാര്‍ വക്താവ് അറിയിച്ചു.

പഞ്ചാബിനെ ലഹരി വിമുക്ത സംസ്ഥാനമാക്കാന്‍ മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മാന്‍ പോലീസ് കമ്മീഷണര്‍മാര്‍ക്കും ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ക്കും സീനിയര്‍ പോലീസ് സൂപ്രണ്ടുമാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിരുന്നു. ‘യുദ്ധ് നഷിയാന്‍ വിരുദ്ധ്’ പ്രചാരണം ആരംഭിച്ചതു മുതല്‍ ഡിജിപി ഗൗരവ് യാദവിന്റെ നിര്‍ദ്ദേശപ്രകാരം പഞ്ചാബ് പോലീസ് സംസ്ഥാനത്തുടനീളം കോര്‍ഡന്‍ ആന്‍ഡ് സെര്‍ച്ച് ഓപ്പറേഷനുകള്‍, രാത്രികാല നിരീക്ഷണം, മയക്കുമരുന്ന് ഹോട്ട്സ്പോട്ടുകളിലെ റെയ്ഡുകള്‍ എന്നിവ നടത്തിവരികയാണ്.

2024 മാര്‍ച്ചില്‍ സംഗ്രൂരില്‍ വ്യാജമദ്യം കഴിച്ച് 24 പേര്‍ മരിച്ചിരുന്നു. ഇതിനുമുന്‍പ് 2020-ല്‍ പഞ്ചാബിലുണ്ടായ ഏറ്റവും വലിയ വ്യാജമദ്യ ദുരന്തങ്ങളിലൊന്നില്‍ 100-ലധികം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു.