അട്ടപ്പാടിയിലെ ആദിവാസികൾക്കായുള്ള 6.35 കോടിയുടെ അനെർട്ട് പദ്ധതിയിൽ വൻ അഴിമതിയെന്ന് കോൺഗ്രസ്. ആദിവാസികൾക്കു പണിക്കൂലി നൽകിയെന്ന പേരിലും വൻ തട്ടിപ്പ് നടന്നു. സൗരോർജ – വിൻഡ് പദ്ധതിയിൽ ഭൂരിഭാഗവും പ്രവർത്തന രഹിതമെന്നും ഡിസിസി വൈസ് പ്രഡിഡൻറ് സുമേഷ് അച്ചുതൻ ആരോപിച്ചു.
ആദിവാസികളുടെ ഉന്നമനത്തിനെന്ന പേരിൽ ഊർജ്ജ വകുപ്പിന് കീഴിലുള്ള അനെർട്ട് അട്ടപ്പാടിയിൽ നടപ്പാക്കിയ 6.35 കോടിയുടെ പദ്ധതിയിൽ വൻ അഴിമതിയെന്ന് ഡിസിസി വൈസ് പ്രസിഡൻ്റ് സുമേഷ് അച്യുതൻ ആരോപിച്ചു. അട്ടപ്പാടിയിലെ താഴെതുടുക്കി, മേലെ തുടുക്കി, ഗലസി, ഊരടം എന്നീ പ്രാക്തന ഗോത്രവർഗ്ഗ ഉന്നതികളിൽ നടപ്പാക്കിയ പദ്ധതികളിൽ വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടിയും ഉദ്യോഗസ്ഥരും ചേർന്ന് കോടികളുടെ അഴിമതിയാണ് നടത്തിയത്. കോടികൾ ചിലവഴിച്ച് നടപ്പാക്കിയ പദ്ധതി 1 വർഷമായിട്ടും താഴെ തുടുക്കിയിൽ ഭാഗികമായും മേലെ തുടുക്കിയിൽ പൂർണമായും പ്രവർത്തിക്കാത്ത നിലയിലാണ്.
അടിമുടി അഴിമതിയിൽ മുങ്ങിയ പദ്ധതിയിൽ സാധന സാമഗ്രികൾ 5 കിലോമീറ്ററിലധികം ചുമന്ന് ആദിവാസികൾ തന്നെയാണ് ഊരുകളിൽ എത്തിച്ചത്. എന്നാൽ പണിക്കൂലിയായി ആദിവാസികൾക്കു നൽകിയെന്ന പേരിൽ അനുവദിച്ച 89 ലക്ഷത്തോളം രൂപയിൽ 5 ലക്ഷം പോലും ഊരുവാസികൾക്കു നൽകിയില്ലെന്ന വീഡിയോയും സുമേഷ് അച്ചുതൻ പുറത്ത് വിട്ടു.
ടെണ്ടർ നടപടികൾ കാറ്റിൽ പറത്തിയും യോഗ്യതയില്ലാത്ത കമ്പനിയ്ക്ക് കരാർ നൽകിയതുമാണ് ഉന്നതികളിലെ പദ്ധതി പരാജയപ്പെടാൻ ഇടയാക്കിയത്. വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടിയും അനർട്ട് സിഇഒ-യും ഗൂഢാലോചന നടത്തിയാണ് ഈ അഴിമതികൾ നടത്തിയതെന്നും Congress ആരോപിക്കുന്നു. പദ്ധതി സംബന്ധിച്ച് വിശധമായ അന്വേഷണം വേണമെന്നും കോൺഗ്രസ് ആവശ്യപ്പെടുന്നു.