ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിന്റെ കാരണം ചോദിച്ചു; പ്രകോപിതനായ അഭിഭാഷകന്‍ ജൂനിയര്‍ വനിതാ അഭിഭാഷകയെ ക്രൂരമായി മര്‍ദ്ദിച്ചു

Jaihind News Bureau
Tuesday, May 13, 2025

ജോലിയില്‍ നിന്ന് അകാരണമായി പറഞ്ഞുവിട്ടത് ചോദ്യം ചെയ്തതിന് സിനീയര്‍ അഭിഭാഷകന്‍ മര്‍ദിച്ചെന്ന് ജുനീയര്‍ അഭിഭാഷക അഡ്വ. ശ്യാമിലി ജസ്റ്റിന്‍ പരാതി നല്‍കി. തിരുവനന്തപുരം വഞ്ചിയൂരാണ് വനിത അഭിഭാഷകയെ സീനിയര്‍ അഭിഭാഷകന്‍ ക്രൂരമായി മര്‍ദിച്ച സംഭവമുണ്ടായത്. ബെയ്‌ലിന്‍ ദാസ് എന്ന സീനിയര്‍ അഭിഭാഷകനെതിരെയാണ് യുവതി പരാതി നല്‍കിയത്. യുവതിയുടെ മുഖത്ത് ക്രൂരമര്‍ദനമേറ്റതിന്റെ പാടുകള്‍ തെളിഞ്ഞു കാണാം. കഴിഞ്ഞ വ്യാഴാഴ്ചയാണ് ജോലിയില്‍ നിന്ന് വനിത അഭിഭാഷകയെ പറഞ്ഞുവിട്ടത്. എന്നാല്‍, വെള്ളിയാഴ്ച ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ അഭിഭാഷകന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് തിരിച്ചെത്തിയത്.

ജോലിയില്‍ നിന്ന് പറഞ്ഞുവിടാനുണ്ടായ കാരണം പറയണമെന്ന് അഭിഭാഷകനോട് ആവശ്യപ്പെട്ടതില്‍ പ്രകോപിതനായി തന്നെ ആക്രമിക്കുകയായിരുന്നുവെന്നാണ് യുവതി പറയുന്നത്. അങ്ങനെ ചോദിക്കാറായോ എന്ന് ചോദിച്ച് മുഖത്ത് ആഞ്ഞടിക്കുകയായിരുന്നുവെന്നും യുവതി പരാതിയില്‍ ആരോപിച്ചു. ഇയാള്‍ സാധാരണയായി ജൂനിയര്‍ അഭിഭാഷകരോട് വളരെ മോശമായാണ് പെരുമാറാറുള്ളത് എന്ന് മര്‍ദനമേറ്റ അഭിഭാഷക പരാതിയില്‍ പറയുന്നുണ്ട്. സംഭവത്തില്‍ ബാര്‍ അസോസിയേഷനിലും വഞ്ചിയൂര്‍ പൊലീസിലും യുവതി പരാതി നല്‍കിയിട്ടുണ്ട്. പരാതിയില്‍ വഞ്ചിയൂര്‍ പൊലീസ് ആശുപത്രിയിലെത്തി യുവതിയുടെ മൊഴിയെടുത്തു.