കാട്ടാക്കട കൊലപാതകത്തിൽ പ്രധാന പ്രതികളെല്ലാം അറസ്റ്റിൽ

Jaihind News Bureau
Monday, January 27, 2020

കാട്ടാക്കട കൊലപാതകത്തിൽ പ്രധാന പ്രതികളെല്ലാം അറസ്റ്റിൽ. പ്രധാന പ്രതി സജുവടക്കം ഏഴ് പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് തിരുവനന്തപുരം റൂറൽ എസ്.പി.ബി. അശോകൻ പറഞ്ഞു. സംഗീതിനെ ആദ്യം ടിപ്പർ കൊണ്ട് ഇടിപ്പിച്ച ശേഷമാണ് ജെസിബിയുടെ ഉപയോഗിച്ച് തട്ടിമാറ്റിയതെന്നും പോലീസ് അറിയിച്ചു.

കാട്ടാക്കടയില്‍ സ്വന്തം പുരയിടത്തില്‍ നിന്ന് മണ്ണെടുക്കുന്നത് തടഞ്ഞ യുവാവിനെ ജെസിബി ഉപയോഗിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രധാന പ്രതികൾ എല്ലാം പിടിയിലായെന്ന് പൊലീസ്. കൊലയ്ക്ക് പിന്നിൽ മണ്ണ് കടത്തൽ തടഞ്ഞതിലുള്ള വൈരാഗ്യമാണെന്നും കൃത്യത്തിൽ ഉൾപ്പെട്ട ബൈജു ഒഴികെ മറ്റെല്ലാവരും പിടിയിലായെന്നും റൂറൽ എസ്പി ബി അശോകൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സംഗീതിനെ ആദ്യം പ്രതികൾ ടിപ്പർ ലോറി കൊണ്ട് ഇടിക്കുകയും പിന്നാലെ ജെസിബിയുടെ യന്ത്രക്കൈ കൊണ്ട് അടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. വിശദമായ ഫോറൻസിക് പരിശോധനയിലാണ് ടിപ്പറും ജെ.സി.ബിയും സംഗീതിനെ ഇടിച്ചതായി പൊലീസ് സ്ഥിരീകരിച്ചത്. ലിനു ആണ് ടിപ്പർ ലോറി ഓടിച്ചതെന്നും മണ്ണുമാന്തി നിയന്ത്രിച്ചത് വിജിനായിരുന്നുമെന്നാണ് കണ്ടെത്തൽ. നെഞ്ചിനും തലയ്ക്കുമേറ്റ പരിക്കാണ് സംഗീതിന്‍റെ മരണകാരണം. പൊലീസ് എത്താൻ വൈകിയെന്ന പരാതിയിൽ ഡിവൈഎസ്പി അന്വേഷണം തുടങ്ങിയതായും പൊലീസ് അറിയിച്ചു. പ്രതികളെല്ലാം മണ്ണു മാഫിയ സംഘങ്ങളെന്നും പോലീസ് അറിയിച്ചു.

സംഘം അന്നേദിവസം അഞ്ച് പറമ്പുകളിൽ നിന്ന് മണ്ണ് കടത്തിയതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. . കഴിഞ്ഞ വെള്ളിയാഴ്ചയാണ് അനുവദാമില്ലാതെ മണ്ണ് എടുത്തത് ചോദ്യം ചെയ്തതതിന് കട്ടാക്കട സ്വദേശിയായ സംഗീതിനെ മണ്ണുമാഫിയ ജെ.സി.ബി ഇടിച്ച് കൊലപ്പെടുത്തിയത്.