പഹല്‍ഗാം ഭീകരാക്രമണത്തെ ഐകകണ്‌ഠ്യേന അപലപിച്ച് സര്‍വകക്ഷി യോഗം; രാഹുല്‍ ഗാന്ധി നാളെ കശ്മിരിലേയ്ക്ക്

Jaihind News Bureau
Thursday, April 24, 2025

പഹല്‍ഗാം ഭീകരാക്രമണത്തില്‍ സര്‍വകക്ഷി യോഗം ഡല്‍ഹിയില്‍ സമാപിച്ചു.26 പേരുടെ മരണത്തിനിടയാക്കിയ തീവ്രവാദി ആക്രമണത്തെ യോഗം ഐകകണ്‌ഠ്യേന അപലപിച്ചു. സര്‍ക്കാരിന്റെ നടപടികള്‍ക്ക് പിന്തുണയെന്ന് യോഗത്തിനു ശേഷം കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ അറിയിച്ചു. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വെള്ളിയാഴ്ച കശ്മിരില്‍ എത്തും. പഹല്‍ഗാം തീവ്രവാദി ആക്രമണത്തില്‍ പരിക്കേറ്റ് ആശുപത്രിയിലുള്ളവരെ അദ്ദേഹം സന്ദര്‍ശിക്കും. അനന്ത് നാഗ് ജിഎംസിയിലാണ് ആശുപത്രിയിലാണ് രാഹുല്‍ എത്തുക.

പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഇന്ത്യയ്ക്ക് ഒറ്റനിലപാടാണെന്ന് തെളിയിച്ചാണ് യോഗം സമാപിച്ചത്. സര്‍ക്കാരിന്റെ നടപടികള്‍ക്കൊപ്പമാണ് പ്രതിപക്ഷവുമെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗേ പ്രതികരിച്ചു. സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ കുറിച്ച് ചര്‍ച്ച ചെയ്യാനും,  ഇതുവരെ സര്‍ക്കാര്‍ സ്വീകരിച്ച നയം വിശദീകരിക്കാനുമാണ് സര്‍വകക്ഷി യോഗം വിളിച്ചു ചേര്‍ത്തത്. യോഗത്തിന്റെ ആമുഖമായി ഇരകള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് രണ്ട് മിനിറ്റ് മൗനം ആചരിച്ചു.

ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ് നാഥ് സിംഗ്, വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍, ആരോഗ്യമന്ത്രിയും ബിജെപി അധ്യക്ഷനുമായ ജെ പി നദ്ദ , ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, തൃണമൂല്‍ കോണ്‍ഗ്രസിലെ സുദീപ് ബന്ദോപാധ്യായ,. സമാജ്വാദി പാര്‍ട്ടിയിലെ രാം ഗോപാല്‍ യാദവ് തുടങ്ങി വിവിധ കക്ഷികളുടെ നേതാക്കളും യോഗത്തില്‍ സംബന്ധിച്ചു. രണ്ടു മണിക്കൂറോളം യോഗം നീണ്ടു നിന്നു.

26 പേരുടെ മരണത്തിനിടയാക്കിയ പഹല്‍ഗാം ഭീകരാക്രമണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗത്തില്‍ എഐഎംഐഎം മേധാവി അസദുദ്ദീന്‍ ഒവൈസിയും പങ്കെടുത്തു.

26 പേരുടെ മരണത്തിനിടയാക്കിയ പഹല്‍ഗാം ഭീകരാക്രമണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ജമ്മു കശ്മീര്‍ മന്ത്രിസഭ ഒരു സര്‍വ്വകക്ഷി യോഗം ചേര്‍ന്നു. ജമ്മു കശ്മീര്‍ ജനത തീവ്രവാദത്തിനെതിരെ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായി ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാര്‍ട്ടി പ്രസിഡന്റ് ഗുലാം നബി ആസാദ് പറഞ്ഞു. പഹല്‍ഗാം ആക്രമണത്തില്‍ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവര്‍ക്ക് പിന്തുണയുമായി മുഴുവന്‍ രാഷ്ട്രവും ജമ്മു കശ്മീര്‍ ജനതയും നിലകൊള്ളുന്നതായി അദ്ദേഹം പറഞ്ഞു.