അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ മതേതര വോട്ടുകള്‍ ഭിന്നിപ്പിച്ച് ബിജെപിയുടെ ജയം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ മാത്രം കളത്തിലിറങ്ങിയ എഎപിയുടെ എംഎല്‍എമാർ, തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ബിജെപിയിലേക്ക് ചേക്കേറുന്നതായി റിപ്പോർട്ടുകള്‍. പാർട്ടി ടിക്കറ്റിൽ വിജയിച്ച അഞ്ച് എംഎൽഎമാരും നിരന്തരം ബിജെപിയുമായി സമ്പർക്കത്തിലാണെന്നും ഉടനെ തന്നെ ബിജെപിയിൽ ചേർന്നേക്കുമെന്നാണ് സൂചന. ബിജെപിയുടെ ബി ടീമായിട്ടാണ് ആപ്പ് ഗുജറാത്ത് തെരഞ്ഞെടുപ്പിനിറങ്ങിയത്.
ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ എഎപി 12.92% വോട്ടുകള്‍ നേടുകയും അഞ്ച് സീറ്റിൽ വിജയിക്കുകയും ചെയ്തിരുന്നു. അഞ്ച് എംഎല്‍എമാരില്‍ ജുനാഗഡ് ജില്ലയിലെ വിശ്വദർ മണ്ഡലത്തിൽനിന്നു ജയിച്ച എഎപി എംഎൽഎ ഭൂപദ് ഭയാനി ഇന്നുതന്നെ പാർട്ടി ബന്ധം അവസാനിപ്പിച്ച് ബിജെപിയിൽ ചേർന്നേക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. ആം ആദ്‌മി വിടുകയാണെന്നും ബിജെപിയിൽ ചേർന്ന് പ്രവർത്തിക്കുമെന്നും ഭൂപദ് ഭയാനി പറഞ്ഞതായാണ് റിപ്പോർട്ടുകള്‍. ബിജെപി സംസ്ഥാന നേതൃത്വം എംഎൽഎമാരുമായി ചർച്ച നടത്തുകയാണെന്നാണ് വിവരം. ഭയാനിക്ക് പുറമെ ദെദിയാപദ മണ്ഡലത്തിൽ നിന്ന് ജയിച്ച ചൈതർ വാസവ, ജംജോധ്പുരിൽ നിന്ന് ജയിച്ച ഹേമന്ത് ഖാവ, ബോട്ടാഡ് മണ്ഡലത്തിൽ നിന്ന് ജയിച്ച ഉമേഷ് മകവാന, ഗരിയാധറിൽ നിന്ന് ജയിച്ച സുധീർ വഘാനി എന്നീ നാല് എഎപി എംഎൽഎമാരും ബിജെപിയുമായി നിരന്തരം സമ്പർക്കത്തിലാണെന്നാണ് റിപ്പോർട്ടുകള്‍.
സംസ്ഥാനത്തെ മതേതര വോട്ടുകള്‍ ഭിന്നിപ്പിച്ച് ബിജെപിയുടെ ജയം ഉറപ്പാക്കുകയാണ് എഎപി ചെയ്തത്. ആം അദ്മി പാർട്ടി നേടിയ വോട്ടുകൾ നഷ്ടപ്പെടുത്തിയത് കോണ്‍ഗ്രസിന്‍റെ വോട്ടുകളാണ്. കോണഗ്രസിന്‍റെ പരാജയം ഉറപ്പാക്കുക, ബിജെപിയെ വിജയിപ്പിക്കുക എന്ന് തന്ത്രമാണ് ഗുജറാത്തിലും ആം ആദ്മി പാർട്ടി നടത്തിയത്. ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിപ്പിക്കുക എന്ന പതിവ് തന്ത്രം തന്നെയാണ് ഗുജറാത്തിലും ആം ആദ്മി പാർട്ടി നടത്തിയത്. ഗുജറാത്തില്‍ കോണ്‍ഗ്രസിന്‍റെ വോട്ട് വിഹിതം 41 ശതമാനത്തില്‍ നിന്ന് 26 ശതമാനമായി കുറഞ്ഞതും ഈ തന്ത്രത്തിന്‍റെ ഭാഗമാണ്. ബിജെപിയുടെ വോട്ട് വിഹിതം 49 ശതമാനത്തില്‍ നിന്ന് 53 ശതമാനമായി വര്‍ധിക്കുകയും ചെയ്തു. ഇവിടെയാണ് ആം ആദ്മി പാർട്ടി, ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിപ്പിച്ചത്. 10 മണ്ഡലങ്ങളില്‍ 40 ശതമാനത്തിലധികം വോട്ടുകളാണ് ആപ്പ് നേടിയത്. 10 സീറ്റുകളില്‍ 30 മുതല്‍ 40 ശതമാനം വരെ വോട്ട് നേടി ആം ആദ്മി പാർട്ടി ബിജെപിയുടെ വിജയം ഉറപ്പാക്കി. രാജ്യത്തുടനീളം മതേതര വോട്ടുകള്‍ ഭിന്നിപ്പിക്കുക എന്ന പതിവ് തന്ത്രമാണ് ആപ്പ് ഗുജറാത്തിലും നടപ്പാക്കിയത്. ഇതാണ് ബിജെപിയെ ഗുജറാത്തില്‍ വീണ്ടും അധികാരത്തിലെത്തിച്ചത്.
തുടർച്ചയായി ബിജെപി അധികാരത്തിലിരിക്കുന്ന ഗുജറാത്തില്‍ ഭരണസംവിധാനം വ്യാപകമായി ദുരുപയോഗം ചെയ്തു. തെരഞ്ഞെടുപ്പ് ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ തെരഞ്ഞെടുപ്പ് ചട്ടലംഘനങ്ങളോട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ണടച്ചു. വികസന പ്രവർത്തനങ്ങള്‍ക്കപ്പുറം പതിവുപോലെ വർഗീയ കാർഡിറക്കിയാണ് ബിജെപി തെരഞ്ഞെടുപ്പിനെ നേരിട്ടത്. മറുവശത്ത് ബിജെപിയേക്കാള്‍ വലിയ വർഗീയ കാർഡാണ് ആം ആദ്മി പാർട്ടി പുറത്തിറക്കിയത്. ഇന്ത്യന്‍ കറന്‍സികളില്‍ ലക്ഷ്മീദേവിയുടെയും ഹനുമാന്‍റെയും ചിത്രങ്ങള്‍ പതിക്കണം, അയോധ്യയിലേക്ക് സൌജന്യ തീർത്ഥാടന യാത്ര തുടങ്ങിയ വാഗ്ദാനങ്ങളാണ് അവർ മുന്നോട്ടുവെച്ചത്. ആം ആദ്മി പാർട്ടിക്ക് ദേശീയ പദവി നേടിയെടുക്കുക, ഇതിനായി ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിപ്പിക്കുക, കോണ്‍ഗ്രസിന്‍റെ പരാജയം ഉറപ്പാക്കുക തുടങ്ങിയവയായിരുന്നു കെജ്‌രിവാളിന്‍റെയും സംഘത്തിന്‍റെയും ലക്ഷ്യം. ഈ തന്ത്രത്തിലൂടെബിജെപിക്ക് ഗുജറാത്തില്‍ ഭരണത്തുടർച്ച ഉറപ്പാക്കുകയായിരുന്നു ആം ആദ്മി പാർട്ടി. നിലവിലെ നീക്കം പ്രത്യക്ഷത്തില്‍ ആം ആദ്മിക്ക് തിരിച്ചടിയെന്ന തോന്നലുണ്ടാക്കുമെങ്കിലും ഗുജറാത്തില്‍ ബിജെപി ലക്ഷ്യമിട്ടതിനൊപ്പം തന്നെയാണ് എഎപിയുടെ നീക്കമെന്നതാണ് യാഥാർത്ഥ്യം.