
മസ്തിഷ്ക മരണത്തിന് ശേഷം അവയവദാനത്തിലൂടെ നാലുപേർക്ക് പുതുജീവൻ നൽകിയ പത്തുമാസം പ്രായമുള്ള ആലിന് കേരളം വിങ്ങുന്ന മനസ്സോടെ യാത്രാമൊഴി നൽകി. നെടുങ്ങാടപ്പള്ളി സെന്റ് തോമസ് സി.എസ്.ഐ പള്ളി സെമിത്തേരിയിൽ സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. വീട്ടിലും പള്ളിയിലുമായി നടന്ന പൊതുദർശനത്തിൽ ആയിരക്കണക്കിനാളുകൾ ഈ കുഞ്ഞുമാലാഖയ്ക്ക് അന്തിമോപചാരം അർപ്പിക്കാൻ എത്തിയിരുന്നു.
ഫെബ്രുവരി അഞ്ചിന് കോട്ടയം പള്ളത്ത് വെച്ചുണ്ടായ വാഹനാപകടത്തിലാണ് മല്ലപ്പള്ളി സ്വദേശികളായ അരുൺ എബ്രഹാമിന്റെയും ഷെറിന്റെയും മകൾ ആലിന് ഗുരുതരമായി പരിക്കേറ്റത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ചു. വേദനയ്ക്കിടയിലും മകളുടെ അവയവങ്ങൾ ദാനം ചെയ്യാൻ മാതാപിതാക്കൾ തീരുമാനിക്കുകയായിരുന്നു. ആലിന്റെ വൃക്കകൾ, ഹൃദയം, കരൾ, നേത്രപടലങ്ങൾ എന്നിവയാണ് നാല് കുരുന്നുകൾക്ക് പുതുജീവനായി മാറിയത്.