‘നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ചത് അജ്മല്‍; കാര്‍ കയറ്റി ഇറക്കാന്‍ പറഞ്ഞിട്ടില്ലെന്നും ഡോ. ശ്രീക്കുട്ടി

Jaihind Webdesk
Saturday, September 21, 2024

കൊല്ലം: മദ്യലഹരിയില്‍ സ്‌കൂട്ടര്‍ യാത്രികയെ കാര്‍ കയറ്റിയിറക്കി കൊന്ന കേസിലെ പ്രതിയായ അജ്മല്‍ നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ചെന്ന് കൂട്ടുപ്രതി ഡോ. ശ്രീക്കുട്ടി. 20 ലക്ഷംരൂപയും സ്വര്‍ണാഭരണവും അജ്മല്‍ തട്ടിയെടുത്തെന്നും ശ്രീക്കുട്ടി മൊഴി നല്‍കി. കുഞ്ഞുമോള്‍ വീണത് കണ്ടിട്ടില്ല. കാര്‍ മുന്നോട്ട് എടുക്കാന്‍ അജ്മലിനോട് പറഞ്ഞിട്ടില്ല. നിരപരാധിയാണെന്നും അജ്മലിന്റെ കെണിയില്‍ വീണതാണെന്നുമാണ് മൊഴി നല്‍കിയത്.

മൈനാഗപ്പള്ളി സ്വദേശി കുഞ്ഞുമോളെ കൊലപ്പെടുത്തിയ കേസില്‍ ഇരുവരും പൊലീസ് കസ്റ്റഡിയിലാണ്. തിരുവോണ ദിനത്തില്‍ വൈകിട്ടായിരുന്നു കൊലപാതകം. സ്‌കൂട്ടറില്‍ കാര്‍ ഇടിച്ചപ്പോള്‍ കുഞ്ഞുമോള്‍ കാറിനടിയിലായി. കാര്‍ എടുക്കരുതെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടിട്ടും അജ്മല്‍ ഇവരുടെ ദേഹത്തുകൂടി കാര്‍ കയറ്റി ഇറക്കുകയായിരുന്നു. സ്‌കൂട്ടര്‍ കാറില്‍ തട്ടിയ ശേഷം അജ്മല്‍ നടത്തിയത് ക്രൂരമായ നരഹത്യ ആണെന്നാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞത്.
ഞായറാഴ്ചവരെ പ്രതികളെ കോടതിയില്‍ കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്. ഇരുവരുടെയും നാളെ ജാമ്യാപേക്ഷ കോടതി പരിഗണിക്കും.