വായുമലിനീകരണം: 24 മണിക്കൂറില്‍ പരിഹാരം നിർദേശിക്കണം; ഇല്ലെങ്കില്‍ ഇടപെടുമെന്ന് സുപ്രീം കോടതി

Jaihind Webdesk
Thursday, December 2, 2021

ന്യൂഡല്‍ഹി : രാജ്യതലസ്ഥാനത്തെ വായു മലിനീകരണത്തിൽ ഡൽഹി സർക്കാരിന് കടുത്ത മുന്നറിയിപ്പുമായി സുപ്രീം കോടതി. മലിനീകരണം വർധിക്കുന്നതല്ലാതെ കുറയുന്നില്ലെന്ന് കോടതി വിമർശിച്ചു. ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ മലിനീകരണം പരിഹരിക്കാനുള്ള നിര്‍ദേശവുമായി എത്തിയില്ലെങ്കില്‍ വിഷയത്തില്‍ ഇടപെടുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

അന്തരീക്ഷക മലിനീകരണം തടയാൻ സർക്കാർ സ്വീകരിച്ച നടപടികളിൽ കോടതി അതൃപ്തി രേഖപ്പെടുത്തി. തുടർച്ചയായ നാലാമത്തെ ആഴ്ചയാണ് വായു പ്രതിസന്ധിയെക്കുറിച്ച് വാദം കേൾക്കുന്നത്. സമയം പാഴാക്കുകയാണെന്നും മറ്റൊന്നും സംഭവിക്കുന്നില്ലെന്നും ചീഫ് ജസ്റ്റിസ് എൻവി രമണ കുറ്റപ്പെടുത്തി. ലോക്ക്ഡൗണിന് തയാറാണെന്ന് അറിയിച്ചിട്ട് എന്തു സംഭവിച്ചുവെന്ന് ചീഫ് ജസ്റ്റിസ് എൻവി രമണ ചോദിച്ചു. കോടതിയിൽ ആദ്യദിനം മുതൽ ഉറപ്പുകൾ നൽകുന്നുണ്ടെങ്കിലും ഒന്നും നടക്കുന്നില്ല.

അന്തരീക്ഷ മലിനീകരണത്തിന് പ്രധാന കാരണങ്ങളായി കേന്ദ്രം കണക്കാക്കുന്ന വ്യാവസായിക, വാഹന മലിനീകരണത്തിനെതിരെ നടപടിയെടുക്കാൻ കേന്ദ്രത്തിനും ഡൽഹിക്കും കോടതി 24 മണിക്കൂർ സമയം നൽകി. വായു മലിനീകരണം രൂക്ഷമായി തുടരുന്നതിനിടെ സ്‌കൂളുകൾ തുറന്നതിനെയും കോടതി വിമർശിച്ചു. വിദ്യാർത്ഥിയായ ആദിത്യ ദുബേ സമർപ്പിച്ച പൊതുതാൽപര്യ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ ചോദ്യം.