Air India plane crash| അഹമ്മദാബാദ് വിമാനാപകടം: അവസാന യാത്രയില്‍ ഉയര്‍ന്നത് 625 അടി മാത്രം; കാരണം യന്ത്രത്തകരാര്‍ ?

Jaihind News Bureau
Thursday, June 12, 2025

അഹമ്മദാബാദ്: ലണ്ടനിലെ ഗാറ്റ്വിക്കിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ ബോയിംഗ് 787 ഡ്രീംലൈനര്‍ വിമാനം അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം തകര്‍ന്നു വീണു. വിമാനം 625 അടി മാത്രം ഉയരത്തിലെത്തിയപ്പോഴാണ് ദുരന്തം സംഭവിച്ചതെന്ന് റഡാര്‍ വിവരങ്ങള്‍ വ്യക്തമാക്കുന്നു. ഈ ദാരുണമായ അപകടം രാജ്യത്തെ വ്യോമയാന മേഖലയെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്.

230 യാത്രക്കാരും 12 ജീവനക്കാരുമായി എയര്‍ ഇന്ത്യയുടെ AI171 വിമാനം സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഉച്ചയ്ക്ക് 1:39-നാണ് പറന്നുയര്‍ന്നത്. ഒരു മിനിറ്റിനുള്ളില്‍ തന്നെ എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു. ഫ്‌ലൈറ്റ്‌റഡാര്‍24 എന്ന വിമാന ട്രാക്കിംഗ് പ്ലാറ്റ്ഫോമിന്റെ കണക്കനുസരിച്ച്, 625 അടി ഉയരത്തില്‍ വെച്ചാണ് വിമാനത്തില്‍ നിന്നുള്ള സിഗ്‌നല്‍ നഷ്ടമായത്. യുകെയിലേക്കുള്ള ദീര്‍ഘദൂര യാത്രയ്ക്ക് ആവശ്യമായ ഇന്ധനം നിറച്ച, ഇത്രയും ഭാരമേറിയ ഒരു വിമാനത്തിന് ഇത് അതീവ അപകടകരമായ ഉയരമാണ്.

പുറത്തുവന്ന വീഡിയോ ദൃശ്യങ്ങളില്‍, വിമാനം ഉയരം നേടാന്‍ പ്രയാസപ്പെടുന്നതും, പിന്നീട് കുത്തനെ ദിശമാറി അതിവേഗം താഴേക്ക് പതിക്കുന്നതും വ്യക്തമാണ്. തൊട്ടുപിന്നാലെ വന്‍ സ്‌ഫോടനത്തോടെ വിമാനം ഒരു തീഗോളമായി മാറുകയായിരുന്നു.നഗരത്തിന് മുകളില്‍ കനത്ത കറുത്ത പുക ഉയര്‍ന്നു. വിമാനത്തിലെ മുഴുവന്‍ ഇന്ധനവും തീയുടെ തീവ്രത വര്‍ദ്ധിപ്പിച്ചതോടെ, അഗ്‌നിശമന സേനാംഗങ്ങള്‍ തീ അണയ്ക്കാന്‍ കഠിമായി പരിശ്രമിച്ചു.

പറന്നുയരുന്നതിനിടെയുണ്ടായ ഗുരുതരമായ സാങ്കേതിക തകരാറാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഇന്ത്യന്‍ ഏവിയേഷന്‍ അധികൃതരും ബോയിംഗില്‍ നിന്നുള്ള സാങ്കേതിക വിദഗ്ധരും അപകടകാരണം അന്വേഷിച്ചുവരികയാണ്. സിന്തറ്റിക് വിഷന്‍ സിസ്റ്റം (SVS), ഇന്റഗ്രേറ്റഡ് മോഡുലാര്‍ ഏവിയോണിക്‌സ് (IMA) തുടങ്ങിയ അത്യാധുനിക സുരക്ഷാ സംവിധാനങ്ങളുള്ള വിമാനമാണ് ബോയിംഗ് 787-8 ഡ്രീംലൈനര്‍. മോശം കാലാവസ്ഥയില്‍ പോലും പൈലറ്റുമാര്‍ക്ക് മികച്ച കാഴ്ചയും നിയന്ത്രണവും നല്‍കുന്ന ഇത്തരം സംവിധാനങ്ങളുണ്ടായിട്ടും വിമാനം തകര്‍ന്നത് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു.