AHMEDABAD PLANE CRASH| അഹമ്മദാബാദ് വിമാന ദുരന്തം: 275 പേര്‍ മരിച്ചെന്ന് ഔദ്യോഗിക റിപ്പോര്‍ട്ട്; 256 പേരുടെ മൃതദേഹങ്ങള്‍ വിട്ടു നല്‍കി

Jaihind News Bureau
Wednesday, June 25, 2025

എയര്‍ ഇന്ത്യയുടെ ബോയിങ് 787-8 ഡ്രീംലൈനര്‍ വിമാനം തകര്‍ന്നുണ്ടായ ദുരന്തത്തില്‍ 275 പേര്‍ മരിച്ചതായി ഔദ്യോഗിക സ്ഥിരീകരണം. ഇതില്‍ 256 പേരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. വിമാനത്തിലുണ്ടായിരുന്ന 241 പേരാണ് മരിച്ചത്. ഇതില്‍ വിദേശികളും സ്വദേശികളും ഉള്‍പ്പെടുന്നു. വിമാനം ജനവാസ മേഖലയില്‍ തകര്‍ന്ന് വീണതിനാല്‍ 34 പ്രദേശവാസികളാണ് മരിച്ചത്. കേന്ദ്ര വ്യോമയാന മന്ത്രാലയമാണ് ഔദ്യോഗിക കണക്കുകള്‍ പുറത്തുവിട്ടത്.

ഡിഎന്‍എ പരിശോധനയിലൂടെയാണ് കൂടുതല്‍ മൃതദേഹങ്ങളും തിരിച്ചറിഞ്ഞത്. 260 മൃതദേഹങ്ങള്‍ ഡിഎന്‍എ പരിശോധനയിലൂടെയും ആറ് മൃതദേഹങ്ങള്‍ മുഖ പരിശോധനയിലൂടെയും തിരിച്ചറിഞ്ഞെന്നും അധികൃതര്‍ വ്യക്തമാക്കി. മരിച്ചവരില്‍ 120 പുരുഷന്മാരും 124 സ്ത്രീകളും 16 കുട്ടികളുമാണുള്ളത്.

ജൂണ്‍ 12ന് ലണ്ടനിലേക്ക് പോകുകയായിരുന്ന എയര്‍ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനര്‍ വിമാനമാണ് അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം തകര്‍ന്നുവീണത്. വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്നതിനു തൊട്ടുപിന്നാലെ, താഴേക്ക് പതിച്ച് സമീപത്തെ ബി.ജെ മെഡിക്കല്‍ കോളേജ് കെട്ടിട സമുച്ചയത്തിലെ ഹോസ്റ്റലിലേക്ക് ഇടിച്ചുകയറുകയായിരുന്നു. യാത്രക്കാരില്‍ ഒരാള്‍ മാത്രമാണ് രക്ഷപ്പെട്ടത്. അതേസമയം, അപകടകാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് പരിശോധന നടന്നുകൊണ്ടിരിക്കുകയാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി രാം മോഹന്‍ നായിഡു വ്യക്തമാക്കി.

അതേസമയം വിമാന ദുരന്തന്തത്തില്‍ മരിച്ച മലയാളി നേഴ്‌സ് രഞ്ജിതയുടെ മൃതദേഹം സംസ്‌കരിച്ചു. മൃതദോഹം ചൊവ്വാഴ്ചയാണ് ജന്മനാടായ പത്തനംതിട്ടയിലെ പുല്ലാട് എത്തിച്ചത്. ശ്രീ വിവേകാനന്ദ ഹൈസ്‌കൂളിലെ പൊതുദര്‍ശനത്തിനു ശേഷം വൈകിട്ട് നാലരക്ക് വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. രഞ്ജിതയ്ക്ക് അന്ത്യോപചാരമര്‍പ്പിക്കാന്‍ വന്‍ ജനാവലിയാണ് എത്തിയത്.