AHMEDABAD PLANE CRASH| അഹമ്മദാബാദ് വിമാനാപകടം: ഉന്നത തല കമ്മിറ്റി രൂപികരിച്ച് വ്യോമയാന മന്ത്രാലയം; അപകട കാരണം വിലയിരുത്തും

Jaihind News Bureau
Saturday, June 14, 2025

രാജ്യം നടുങ്ങിയ അഹമ്മദാബാദ് വിമാനാപകടത്തിന്റെ കാരണങ്ങള്‍ പരിശോധിക്കുന്നതിനായി ഉന്നത തല കമ്മിറ്റി രൂപികരിച്ചതായി വ്യോമയാന മന്ത്രാലയം. അപകടത്തിലേക്ക് നയിച്ച സാഹചര്യങ്ങള്‍ പാനല്‍ വിലയിരുത്തുകയും സറ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങളും മാര്‍ഗ്ഗനിര്‍ദേശങ്ങളും വിലയിരുത്തകയും ചെയ്യുമെന്ന് മന്ത്രാലയം അറിയിച്ചു.

വ്യോമയാന ദുരന്തങ്ങള്‍ തടയുന്നതിനും ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനുമുള്ള ശക്തമായ ഒരു ചട്ടക്കൂട് നിര്‍മ്മിക്കുകയാണ് പ്രാഥമിക ലക്ഷ്യമെന്ന് വ്യോമയാന മന്ത്രാലയം വ്യക്തമാക്കി. ഈ കമ്മിറ്റി സ്വതന്ത്രമായി പ്രവര്‍ത്തിക്കുമെന്നും നിയമപരമോ സാങ്കേതികമോ ആയ അന്വേഷണങ്ങളുമായി കമ്മിറ്റിക്ക് ബന്ധമുണ്ടാകില്ലെന്നും മന്ത്രാലയം അറിയിച്ചു.

ജൂണ്‍ 12ന് അഹമ്മദാബാദില്‍ നിന്നും ലണ്ടനിലെ ഗാറ്റ്വിക്ക് വിമാനത്താവളത്തിലേക്ക് പോവുകയായിരുന്ന എയര്‍ ഇന്ത്യയുടെ AI-171 ഡ്രീം ലൈനര്‍ വിമാനമാണ് പറന്നുയര്‍ന്ന് സെക്കന്‍ഡുകള്‍ക്കുള്ളില്‍ കത്തിയമര്‍ന്നത്. കുറഞ്ഞത് 265 പേരുടെ മരണത്തിനിടയാക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ഈ അപകടം രാജ്യം കണ്ട രണ്ടാമത്തെ വലിയ വിമാന ദുരന്തമാണ്.

അതേ സമയം തകര്‍ന്നുവീണ എയര്‍ ഇന്ത്യ വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെടുത്തതായി കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചു. 265 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിന്റെ കാരണം കണ്ടെത്താന്‍ സഹായിക്കുന്ന നിര്‍ണായക തെളിവാണിത്. വിമാനം ഇടിച്ചുകയറിയ റസിഡന്റ് ഡോക്ടര്‍മാരുടെ ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നാണ് എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ (AAIB) സംഘം ബ്ലാക്ക് ബോക്സ് കണ്ടെടുത്തത്. ബ്ലാക്ക് ബോക്സ് ലഭിച്ചതോടെ അപകടത്തെക്കുറിച്ചുള്ള വിശദമായ അന്വേഷണം ആരംഭിച്ചു. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ സംഘത്തെ സഹായിക്കാന്‍ ഗുജറാത്ത് സര്‍ക്കാരിലെ 40-ലധികം ജീവനക്കാരും അപകടസ്ഥലത്ത് എത്തിയിട്ടുണ്ടെന്ന് വൃത്തങ്ങള്‍ അറിയിച്ചു.