AHMEDABAD PLANE CRASH| അഹമ്മദാബാദ് വിമാന ദുരന്തം: മരിച്ചവരില്‍ 131 പേരെ തിരിച്ചറിഞ്ഞു; മലയാളി രഞ്ജിതയെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല

Jaihind News Bureau
Tuesday, June 17, 2025

അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ 231 പേര്‍ മരിച്ചതില്‍ 131 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞുവെന്ന് ഗുജറാത്ത് സര്‍ക്കാര്‍. മരിച്ചവരില്‍ 124 പേരുടെ കുടുംബത്തെയും വിവരം അറിയിച്ചു. 83 മൃതദേഹങ്ങള്‍ ഇതുവരെ വിട്ടുനല്‍കിയിട്ടുണ്ട്. ശേഷിക്കുന്ന മൃതദേഹങ്ങള്‍ ഉടന്‍ വീട്ടുനല്‍കുമെന്നും ഗുജറാത്ത് സര്‍ക്കാര്‍ അറിയിച്ചു. ഗുജറാത്ത്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ മൃതദേഹങ്ങളാണ് ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയത്. അതേസമയം, ഇന്ന് കൂടുതല്‍ പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയാനുള്ള ഡിഎന്‍എ പരിശോധനകള്‍ തുടരും.

അപകടത്തില്‍ മരിച്ച മലയാളി നേഴ്‌സ് രഞ്ജിതയുടെ സഹോദരന്‍ കഴിഞ്ഞ ദിവസം മൃതദേഹം തിരിച്ചറിയാന്‍ എത്തിയിരുന്നു. എന്നാല്‍, മൃതദേഹം ഇതുവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. ഡിഎന്‍എ സാമ്പിളുകള്‍ പരിശോധിച്ച ഇന്നു വൈകിട്ടോടെ തിരിച്ചറിയാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ഇതിനിടെ വിമാനദുരന്തം അന്വേഷിക്കാന്‍ ബോയിങ് വിദഗ്ധര്‍ ഇന്ത്യയിലെത്തി. അപകട കാരണം അന്വേഷിക്കാന്‍ നിരവധി ഏജന്‍സികളുടെ അന്വേഷണവും നടക്കുകയാണ്. വിമാനം യുഎസ് നിര്‍മിതമായതിനാല്‍ യുഎസ് നാഷനല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡ് രാജ്യാന്തര പ്രോട്ടോക്കോളുകള്‍ക്ക് കീഴില്‍ സമാന്തര അന്വേഷണം നടത്തുന്നുണ്ട. ബോയിങ് 787-8 ഡ്രീംലൈനര്‍ 2023 ജൂണില്‍ സമഗ്രമായ അറ്റകുറ്റപ്പണി പരിശോധനകള്‍ക്ക് വിധേയമായിരുന്നതായാണ് അധികൃതര്‍ പറയുന്നത്. ഡിസംബറില്‍ അടുത്തഘട്ട പരിശോധനയും ഷെഡ്യൂള്‍ ചെയ്തിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.