മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന് പിന്നാലെ 119 അനധികൃത കുടിയേറ്റക്കാര്‍ തിരികെ ഇന്ത്യയിലേക്ക്‌

Jaihind News Bureau
Saturday, February 15, 2025

അമേരിക്കയിൽ അനധികൃതമായി താമസിച്ചിരുന്ന 119 ഇന്ത്യൻ പൗരന്മാരുടെ രണ്ടാമത്തെ സംഘം ഇന്ന് നാട്ടിലേക്ക് മടങ്ങുന്നു. അമേരിക്കൻ അതോറിറ്റികൾ ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുകയാണ്. രണ്ട് പ്രത്യേക വിമാനം യാത്രക്കാരുമായി ഇന്ത്യയിലേക്ക് പുറപ്പെട്ടതായാണ് വിവരം. ആദ്യ വിമാനം ഇന്ന് രാത്രി 10 മണിക്ക് പഞ്ചാബിലെ അമൃത്‌സർ വിമാനത്താവളത്തിൽ ഇറങ്ങും. സംഘത്തില്‍ മുഴുവന്‍ 119 പേർ. പഞ്ചാബില്‍ നിന്നും 67 പേർ, ഹരിയാനയില്‍ നിന്നും 33 പേർ എന്നിങ്ങനെയാണ് കണക്കുകള്‍. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവർ: ഗുജറാത്ത് (8), ഉത്തർപ്രദേശ് (3), മഹാരാഷ്ട്ര (2), ഗോവ (2), രാജസ്ഥാൻ (2), ഹിമാചൽ പ്രദേശ് (1), ജമ്മുകശ്മീർ (1). കഴിഞ്ഞ മാസവും അനധികൃത കുടിയേറ്റക്കാരെ തിരികെ അയച്ചിരുന്നു: ഫെബ്രുവരി 5-ന് 104 പേർ തിരിച്ചെത്തിയിരുന്നു.

വിവിധ ഇടനാഴികളിലൂടെ, പ്രധാനമായും മെക്സിക്കോ വഴി, അനധികൃതമായി അമേരിക്കയിലെത്തിയവരെയാണ് അമേരിക്കൻ അതോറിറ്റികൾ തിരിച്ചയക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനത്തിന് പിന്നാലെയാണ് യുഎസ് അതോറിറ്റികൾ ഇന്ത്യക്കാരെ തിരിച്ചയക്കാനുള്ള നടപടികൾ ശക്തമാക്കിയത്. മോദി തന്‍റെ സന്ദർശനത്തിനിടെ മനുഷ്യക്കടത്ത് നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണെന്ന് വ്യക്തമാക്കി. അനധികൃത കുടിയേറ്റം ഏതു രാജ്യത്തെയും ബാധിച്ചേക്കാമെന്നും നിയമാനുസൃതമായ കുടിയേറ്റം മാത്രമേ അംഗീകരിക്കാവൂ എന്നും അദ്ദേഹം ഉന്നയിച്ചു.

അമേരിക്കൻ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപുമായുള്ള  കൂടിക്കാഴ്ചയിൽ, ഇന്ത്യ-അമേരിക്ക ബന്ധങ്ങൾ, തൊഴിൽ വിസ വ്യവസ്ഥകൾ, നിയമാനുസൃത കുടിയേറ്റ മാർഗങ്ങൾ എന്നിവയോടൊപ്പം അനധികൃത കുടിയേറ്റത്തെയും ചർച്ച ചെയ്തു. ഇന്ത്യ-അമേരിക്ക നയതന്ത്ര ബന്ധങ്ങളിൽ കുടിയേറ്റം വലിയ ഭാവിയുള്ള വിഷയമായി തുടരുകയാണ്. നിയമാനുസൃത കുടിയേറ്റത്തിനായി ഇന്ത്യയും യുഎസും സംയുക്ത നടപടികൾ ആലോചിക്കുമെന്ന് സൂചനയുണ്ട്. ഇത്തരത്തിലുള്ള സംഭവങ്ങൾ  കേന്ദ്ര സർക്കാരിനും കൂടുതൽ ശ്രദ്ധിക്കേണ്ട വിഷയമായി തുടരുന്നു.