ഷിബു ബേബി ജോണിനെതിരായ കേസ് രാഷ്ട്രീയ പകപോക്കല്‍; യുഡിഎഫ് ഒറ്റക്കെട്ടായി നേരിടും: അടൂര്‍ പ്രകാശ്

Jaihind News Bureau
Saturday, January 17, 2026

 

ആര്‍എസ്പി നേതാവും യുഡിഎഫ് മുന്‍മന്ത്രിയുമായ ഷിബു ബേബി ജോണിനും കുടുംബത്തിനുമെതിരെ ഉയര്‍ന്നുവന്ന കള്ളക്കേസുകളെ യുഡിഎഫ് ഒറ്റക്കെട്ടായി നേരിടുമെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എം.പി. ഷിബു ബേബി ജോണിനെയും അദ്ദേഹത്തിന്റെ കുടുംബത്തെയും ലക്ഷ്യമിട്ടുള്ള നീക്കത്തിന് പിന്നില്‍ രാഷ്ട്രീയ അസഹിഷ്ണുതയാണെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ ആരോപിച്ചു.

കേരള രാഷ്ട്രീയത്തിലെ ആദര്‍ശപുരുഷനായിരുന്ന ബേബി ജോണിന്റെ പാരമ്പര്യം പോലും സഹിക്കാനാകാത്തവരാണ് ഈ നീക്കത്തിന് പിന്നിലെന്ന് അടൂര്‍ പ്രകാശ് പറഞ്ഞു. പൊതുജീവിതത്തില്‍ സുതാര്യത പുലര്‍ത്തുന്ന കുടുംബത്തെ വേട്ടയാടാന്‍ 94 വയസ്സുള്ള ഷിബു ബേബി ജോണിന്റെ അമ്മയെ വരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തി പോലീസ് കേസില്‍ വലിച്ചിഴക്കുന്നത് രാഷ്ട്രീയ പ്രതികാരത്തിന്റെ നിന്ദ്യമായ രൂപമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സിപിഎം ഭരണകാലത്ത് ഉയര്‍ന്നുവരുന്ന അഴിമതി ആരോപണങ്ങളില്‍ നിന്നും ഭരണപരാജയങ്ങളില്‍ നിന്നും ജനശ്രദ്ധ തിരിക്കാനുള്ള ആസൂത്രിത നീക്കമാണിത്. നിയമപരമായി പരിഹരിക്കേണ്ട സിവില്‍ വിഷയങ്ങളെ ബോധപൂര്‍വ്വം ക്രിമിനല്‍ കേസുകളാക്കി മാറ്റി രാഷ്ട്രീയ ആയുധമാക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഷിബു ബേബി ജോണിന്റെ രാഷ്ട്രീയ പാരമ്പര്യത്തെയും കേരളത്തിന്റെ ജനാധിപത്യ മനസ്സാക്ഷിയെയും ആക്രമിക്കാനുള്ള ഈ ശ്രമം വിജയിക്കില്ല. ഷിബു ബേബി ജോണ്‍ സത്യം ജനങ്ങളുടെ മുന്നില്‍ ധൈര്യത്തോടെ പറയുന്ന നേതാവാണെന്നും, ഇത്തരം പകപോക്കലുകളെ യുഡിഎഫ് ശക്തമായി പ്രതിരോധിക്കുമെന്നും അടൂര്‍ പ്രകാശ് വ്യക്തമാക്കി.