എഡിജിപി മുഖ്യമന്ത്രിക്ക് പ്രിയപ്പെട്ടവന്‍ തന്നെ! അജിത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണ ശുപാര്‍ശയില്‍ തീരുമാനമെടുക്കാതെ പിണറായി വിജയന്‍

Jaihind Webdesk
Tuesday, September 17, 2024

തിരുവനന്തപുരം: എഡിജിപി എം.ആര്‍ അജിത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണം വേണമെന്ന സംസ്ഥാന പൊലീസ് മേധാവിയുടെ ശുപാര്‍ശയില്‍ അഞ്ച് ദിവസം കഴിഞ്ഞിട്ടും തീരുമാനമെടുക്കാതെ മുഖ്യമന്ത്രി. ഡിജിപിയുടെ ശുപാര്‍ശ ഇതുവരെ ആഭ്യന്തര വകുപ്പ് വിജിലന്‍സ് മേധാവിക്ക് കൈമാറിയില്ല.

എഡിജിപി എം.ആര്‍ അജിത് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവി കഴിഞ്ഞ ആഴ്ചയാണ് ശുപാര്‍ശ നല്‍കിയത്. ബന്ധുക്കളുടെ പേരില്‍ സ്വത്ത് സമ്പാദിക്കല്‍, കവടിയാറിലെ ആഡംബര വീടിന്റെ നിര്‍മാണം, കേസ് ഒതുക്കാന്‍ ഒന്നരക്കോടി രൂപ കൈക്കൂലി വാങ്ങി തുടങ്ങിയ ആരോപണങ്ങള്‍ അന്വേഷിക്കണം എന്നായിരുന്നു ശുപാര്‍ശ.

എന്നാല്‍ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്ത് അഞ്ചു ദിവസമായിട്ടും ആഭ്യന്തര വകുപ്പിന്റെ ചുമതയുള്ള മുഖ്യമന്ത്രി അന്വേഷണത്തിന് അനുമതി നല്‍കിയിട്ടില്ല. അന്വേഷണം വൈകുന്നതില്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനവമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. അതേ സമയം ഡിജിപിയുടെ ശുപാര്‍ശയില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും നിര്‍ദ്ദേശം ലഭിച്ചാല്‍ മാത്രമേ അന്വേഷണം ആരംഭിക്കാന്‍ ആകൂ എന്ന നിലപാടിലാണ് വിജിലന്‍സ്.