എഡിജിപി മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്‍റെയും ഏജന്‍റ്: കെ.സുധാകരന്‍ എംപി

Jaihind Webdesk
Saturday, September 7, 2024

 

കണ്ണൂര്‍: ആര്‍എസ്എസ് നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയ എഡിജിപി എം.ആര്‍. അജിത്കുമാര്‍ മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്‍റെയും ഏജന്‍റാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി. എഡിജിപിയെ കാത്തിരിക്കുന്നത് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്‍റെ ഗതിയാണെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

എല്‍ഡിഎഫ് സര്‍ക്കാര്‍ ആര്‍എസ്എസിന് കീഴ്‌പ്പെട്ടിരിക്കുകാണെന്നും മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്‍റെയും ആര്‍എസ്എസ് ബാന്ധവത്തെ തിരുത്താനും ശക്തമായ നിലപാട് സ്വീകരിക്കാനുമുള്ള ആര്‍ജ്ജവം സിപിഎം നേതൃത്വം കാട്ടണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

ആര്‍എസ്എസ് നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയെന്ന് എഡിജിപി എം.ആര്‍. അജിത്കുമാര്‍ സമ്മതിച്ചെന്നാണ് അറിയാന്‍ കഴിഞ്ഞത്. എന്നിട്ടും നാളിതുവരെ എഡിജിപിക്കെതിരെ മുഖ്യമന്ത്രി നടപടിയെടുത്തില്ല. തലസ്ഥാനത്ത് വെച്ച് ആര്‍എസ്എസ് നേതാവ് റാം മാധവിനേയും എഡിജിപി കണ്ടിരുന്നു.

മുഖ്യമന്ത്രിക്കെതിരായ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ഇല്ലാതാക്കാനുള്ള ഡീല്‍ ആര്‍എസ്എസ് നേതൃത്വവുമായി നടത്തുകയായിരുന്നു എഡിജിപിയുടെ രാഷ്ട്രീയ ദൗത്യം. അതിനാലാണ് എഡിജിപിക്ക് ക്രമസമാധാന ചുമതലയും ആഭ്യന്തരവകുപ്പില്‍ സര്‍വ്വസ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള അമിത അധികാരവും മുഖ്യമന്ത്രി നല്‍കിയതെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.

ഈ നടപടി കേരളത്തിന്‍റെ ക്രമസമാധാന പരിപാലനത്തിന് ഗുരുതരമായ ഭീഷണി ഉയര്‍ത്തുന്നതാണ്. ഇത് തിരിച്ചറിഞ്ഞാണ്  ആനി രാജ കേരള പോലീസില്‍ ആര്‍എസ്എസ് ഗ്യാങ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ആരോപിച്ചത്. ഇത് സ്ഥിരീകരിക്കുന്നതാണ് എഡിജിപിയും ആര്‍എസ്എസ് നേതൃത്വവുമായുള്ള കൂടിക്കാഴ്ചയെന്നും സുധാകരന്‍ പറഞ്ഞു.

ക്രമസമാധാന ചുമതല വഹിക്കുന്ന എഡിജിപി ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് ആര്‍എസ്എസ് നേതാക്കളോടൊപ്പം അവരുടെ വാഹനത്തില്‍ ദത്തോത്രേയ ഹൊസബാളയെ കാണാന്‍ പോയിയെന്നത് ഈ സംഭവത്തിന്‍റെ ഗൗരവം വര്‍ധിപ്പിക്കുന്നതാണ്. എഡിജിപിയുടെ സന്ദര്‍ശനത്തെ കുറിച്ച് എം.വി. ഗോവിന്ദന് അറിവുള്ളത് കൊണ്ടാണ് അദ്ദേഹം  അതിനെ ന്യായീകരിക്കുന്നത്. പൂരം കലക്കാനുള്ള തിരക്കഥ സിപിഎമ്മും ബിജെപിയും ചേര്‍ന്നാണ് ആസൂത്രണം ചെയ്തതെന്നും സംഘപരിവാര്‍ രഹസ്യബന്ധത്തിലൂടെ ന്യൂനപക്ഷങ്ങളെ സിപിഎമ്മും മുഖ്യമന്ത്രിയും ചേര്‍ന്ന് വഞ്ചിച്ചെന്നും കെ.സുധാകരന്‍ പറഞ്ഞു.