RAMESH CHENNITHALA| കപ്പലടപകടത്തില്‍ കേസെടുക്കാന്‍ വൈകിയതിനു പിന്നില്‍ അദാനി പ്രീണനം; നഷ്ടപരിഹാരം ഈടാക്കി മത്സ്യതൊഴിലാളികള്‍ക്കു നല്‍കണം: രമേശ് ചെന്നിത്തല

Jaihind News Bureau
Thursday, June 12, 2025

 

കേരളതീരത്ത് അപകടത്തില്‍പ്പെട്ട എം എസ് സി എല്‍സ3 എന്ന എന്ന ചരക്കുകപ്പലിന്റെ ഉടമകള്‍ക്കെതിരെ കേസെടുക്കാന്‍ സര്‍ക്കാര്‍ 17 ദിവസം വൈകിയത് അദാനിയെ പ്രീണിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല എംഎല്‍എ പറഞ്ഞു. ഇത്രയും ദിവസം കേസെടുക്കാതെ കള്ളക്കളി നടത്തിയത് എന്തിനാണെന്ന് വ്യക്തമാക്കണം. കേരളത്തിന് കേസെടുക്കാന്‍ കഴിയില്ല എന്നു വരെ തുറമുഖമന്ത്രി കളവ് പറഞ്ഞാണ് കോര്‍പറേറ്റ് താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ശ്രമിക്കുന്നത്. നിയമത്തിന് അതീതരാണ് അദാനിയും അദാനിക്കു ബന്ധമുള്ളവരും എന്നവസ്ഥയാണ് ഇപ്പോള്‍ കേരളത്തില്‍.

കേരളത്തിന്റെ മത്സ്യസമ്പത്തിനെയും മത്സ്യതൊഴിലാളികളുടെ ഉപജീവനത്തിനെയും ബാധിക്കുന്ന പ്രതിസന്ധികളാണ് കേരള തീരത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. വല അടക്കമുള്ള സാധനങ്ങള്‍ കേടുവരുന്ന അവസ്ഥ ഈ അപകടങ്ങള്‍ മൂലമുണ്ടാകുന്നുവെന്നും കപ്പല്‍ കമ്പനിയില്‍ നിന്നു നഷ്ടപരിഹാരം വാങ്ങി മത്സ്യതൊഴിലാളികള്‍ക്കു വിതരണം ചെയ്യുകയാണ് സര്‍ക്കാര്‍ അടിയന്തിരമായി ചെയ്യേണ്ടതെന്നും ചെന്നിത്തല വ്യക്തമാക്കി.

ഇക്കഴിഞ്ഞ മെയ് 25 നാണ് ആലപ്പുഴയിലെ തോട്ടപ്പള്ളിക്ക് സമീപം കേരള തീരത്ത് 643 ലധികം കണ്ടെയ്‌നറുകളുമായി പോയ എം എസ് സി എല്‍സ 3 എന്ന കപ്പല്‍ മറിഞ്ഞത്. എണ്ണ ചോര്‍ച്ച, ചരക്ക് ഉള്‍പ്പെടെയുള്ള അവശിഷ്ടങ്ങള്‍ ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. മത്സ്യബന്ധനത്തേയും അപകടം വലിയ തോതില്‍ ബാധിച്ചിരുന്നു.