
കൊച്ചി: കേരളത്തിന്റെ മനസ്സാക്ഷിയെ ഞെട്ടിച്ച നടിയെ ആക്രമിച്ച കേസില്‍ അന്തിമ തീര്‍പ്പിലേക്ക്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഡിസംബര്‍ എട്ടിന് കേസില്‍ വിധി പറയും. പള്‍സര്‍ സുനി ഒന്നാം പ്രതിയായ കേസില്‍, നടന്‍ ദിലീപാണ് എട്ടാം പ്രതി. ഏഴ് വര്‍ഷം നീണ്ട വിചാരണ പൂര്‍ത്തിയാക്കിയാണ് കോടതി കേസ്ല്# വിധി പ്രസ്താവിക്കാനൊരുങ്ങുന്നത്.
കേസിന്റെ നാള്‍വഴി:
2017 ഫെബ്രുവരി 17: രാത്രി 9 മണിയോടെ കൊച്ചി നഗരത്തിലൂടെ ഓടിയ കാറില്‍ വെച്ച് നടി ക്രൂരമായ ബലാത്സംഗത്തിന് ഇരയായി. നടിയുടെ അപകീര്‍ത്തിപരമായ ദൃശ്യങ്ങള്‍ പ്രതി പള്‍സര്‍ സുനി പകര്‍ത്തി. അന്ന് തന്നെ ഡ്രൈവര്‍ മാര്‍ട്ടിന്‍ അറസ്റ്റിലായി.
2017 ഫെബ്രുവരി 18: പള്‍സര്‍ സുനിയാണ് കൃത്യത്തിന് നേതൃത്വം നല്‍കിയതെന്ന് വ്യക്തമായി. ഇയാളെ തേടി പൊലീസ് വ്യാപക അന്വേഷണം ആരംഭിച്ചു. പ്രതികള്‍ സഞ്ചരിച്ച രണ്ട് വാഹനങ്ങളും കണ്ടെത്തി. ഉത്തരമേഖലാ ക്രൈം ബ്രാഞ്ച് ഐജി ദിനേന്ദ്ര കശ്യപിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.
2017 ഫെബ്രുവരി 19: ആലപ്പുഴ സ്വദേശി വടിവാള്‍ സലീം, കണ്ണൂര്‍ സ്വദേശി പ്രദീപ് എന്നിവര്‍ കോയമ്പത്തൂരില്‍ പൊലീസിന്റെ പിടിയിലായി. നടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൊച്ചിയില്‍ സിനിമാപ്രവര്‍ത്തകരുടെ കൂട്ടായ്മ നടന്നു, ദിലീപും പങ്കെടുത്തു.
2017 ഫെബ്രുവരി 20: പ്രതികളിലൊരാളായ കൊച്ചി തമ്മനം സ്വദേശി മണികണ്ഠനെ പാലക്കാട്ടുനിന്ന് പിടികൂടി.
2017 ഫെബ്രുവരി 23: പൊലീസിനെ വെട്ടിച്ച് എറണാകുളം അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയിലെത്തിയ പള്‍സര്‍ സുനിയെയും വിജീഷിനെയും കോടതിമുറിയില്‍നിന്നു ബലം പ്രയോഗിച്ച് പൊലീസ് അറസ്റ്റ് ചെയ്തു.
2017 മാര്‍ച്ച് 3: ഗൂഢാലോചന പുറത്തു കൊണ്ടുവരാന്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് പൊലീസ് കോടതിയില്‍ ആവശ്യപ്പെട്ടു.
2017 ഏപ്രില്‍ 18: സുനില്‍കുമാറിനെ ഒന്നാം പ്രതിയാക്കി അങ്കമാലി മജിസ്‌ട്രേട്ട് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ആകെ ഏഴ് പ്രതികള്‍.
2017 ജൂണ്‍ 25: ദിലീപിനെ ബ്ലാക്ക്മെയില്‍ ചെയ്യാന്‍ ശ്രമിച്ച കേസില്‍ പള്‍സര്‍ സുനിയുടെ സഹതടവുകാരായ വിഷ്ണു, സനല്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
2017 ജൂണ്‍ 28: ദിലീപ്, നാദിര്‍ഷ എന്നിവരെ ആലുവ പൊലീസ് ക്ലബ്ബില്‍ വിളിച്ചുവരുത്തി 13 മണിക്കൂര്‍ മൊഴിയെടുത്തു.
2017 ജൂലൈ 2: ദിലീപ് നായകനായി അഭിനയിച്ച അവസാന ചിത്രമായ ‘ജോര്‍ജേട്ടന്‍സ് പൂരം’ ഷൂട്ടിങ് ലൊക്കേഷനില്‍ പള്‍സര്‍ സുനി എത്തിയതായി തെളിവ് ലഭിച്ചു.
2017 ജൂലൈ 10: നടന്‍ ദിലീപ് അറസ്റ്റിലായി.
2017 ജൂലൈ 11: അങ്കമാലി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് മുന്‍പാകെ ഹാജരാക്കിയ ദിലീപിനെ റിമാന്‍ഡ് ചെയ്ത് ആലുവ സബ് ജയിലിലടച്ചു.
2017 ജൂലൈ 20: തെളിവ് നശിപ്പിച്ചതിന് സുനില്‍കുമാറിന്റെ ആദ്യ അഭിഭാഷകന്‍ പ്രതീഷ് ചാക്കോ അറസ്റ്റിലായി.
2017 ഓഗസ്റ്റ് 2: പ്രതീഷ് ചാക്കോയുടെ ജൂനിയര്‍ രാജു ജോസഫ് അറസ്റ്റിലായി.
2017 ഓഗസ്റ്റ് 15: അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റണമെന്നാവശ്യപ്പെട്ട് ദിലീപിന്റെ അമ്മ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.
2017 സെപ്റ്റംബര്‍ 2: അച്ഛന്റെ ശ്രാദ്ധത്തില്‍ പങ്കെടുക്കാന്‍ ദിലീപിന് അനുമതി ലഭിച്ചു.
2017 ഒക്ടോബര്‍ 3: കര്‍ശന ഉപാധികളോടെ ദിലീപിനു ജാമ്യം ലഭിച്ചു.
2017 നവംബര്‍ 15: അറസ്റ്റിലായശേഷം ദിലീപ് നല്‍കിയ മൊഴികളില്‍ പൊരുത്തക്കേട് കണ്ടതിനെത്തുടര്‍ന്ന് വീണ്ടും ചോദ്യം ചെയ്തു.
2017 നവംബര്‍ 21: ബിസിനസ് ആവശ്യത്തിനു വിദേശത്തു പോകാന്‍ ദിലീപിനു ഹൈക്കോടതിയുടെ അനുമതി ലഭിച്ചു.
2017 നവംബര്‍ 22: ദിലീപിനെ എട്ടാം പ്രതിയാക്കി അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചു.
2018 ജനുവരി: കേസില്‍ വനിതാ ജഡ്ജി വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടി.
2018 ഫെബ്രുവരി 25: കേസില്‍ വിചാരണ നടപടികള്‍ക്കായി അന്നത്തെ സ്‌പെഷ്യല്‍ സെഷന്‍സ് ജഡ്ജി ഹണി എം. വര്‍ഗീസിനെ ഹൈക്കോടതി നിയമിച്ചു.
2020 ജനുവരി 30: കേസില്‍ വിചാരണ ആരംഭിച്ചു, സാക്ഷി വിസ്താരം തുടങ്ങി. പള്‍സര്‍ സുനിയും ദിലീപുമടക്കമുള്ള പ്രതികള്‍ കോടതിയില്‍ ഹാജരായി. അടച്ചിട്ട കോടതിയില്‍ നടന്ന വിചാരണയില്‍ നടിയെ ആദ്യം വിസ്തരിച്ചു. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ. സുരേഷന്‍ ഹാജരായി. സാക്ഷി വിസ്താരത്തിനിടെ 22 സാക്ഷികള്‍ കൂറുമാറി.
2020 നവംബര്‍ 20: വനിതാ ജഡ്ജി പക്ഷപാതപരമായി പെരുമാറുന്നുവെന്നും കേസ് മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ടുള്ള നടിയുടെ ഹര്‍ജി ഹൈക്കോടതി തള്ളി. പിന്നാലെ ആദ്യം ചുമതലപ്പെടുത്തിയ പ്രോസിക്യൂട്ടര്‍ കേസില്‍ നിന്ന് പിന്മാറി.
2021 മാര്‍ച്ച് 1: വിചാരണ ആറ് മാസത്തേക്ക് നീട്ടി സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചു.
2021 ജൂലൈ: കോവിഡ് പ്രശ്‌നം ചൂണ്ടിക്കാട്ടി വീണ്ടും വിചാരണ സമയം നീട്ടിത്തരണമെന്ന് കോടതി ആവശ്യപ്പെട്ടു. സ്‌പെഷ്യല്‍ ജഡ്ജ് സുപ്രീംകോടതിയില്‍ കത്ത് നല്‍കി. ഓണ്‍ലൈന്‍ വിചാരണ പ്രായോഗികമായിരുന്നില്ല.
2021 ഡിസംബര്‍ 17: സുപ്രീംകോടതിയില്‍ നല്‍കിയ വിടുതല്‍ ഹര്‍ജി ദിലീപ് പിന്‍വലിച്ചു. പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കണം എന്നാവശ്യപ്പെട്ടായിരുന്നു ഹര്‍ജി.
2021 ഡിസംബര്‍: സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ രംഗപ്രവേശം. ദിലീപിന്റെ വീട്ടില്‍ വെച്ച് സുനിയെ കണ്ടെന്ന് ബാലചന്ദ്രകുമാറിന്റെ മൊഴി.
2022 ജനുവരി 3: കോടതി അനുമതിയോടെ ദിലീപിനെതിരെ തുടരന്വേഷണം തുടങ്ങി പൊലീസ്. ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി രേഖപ്പെടുത്തി.
2022 ജനുവരി 22: അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു.
2022 ഫെബ്രുവരിക്കുള്ളില്‍ പൂര്‍ത്തിയാക്കേണ്ട വിചാരണ വീണ്ടും മൂന്ന് മാസം നീട്ടി.
2022 ജൂലൈ 18: കേസില്‍ മൂന്നാമത്തെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി അഡ്വ. വി. അജകുമാര്‍ ചുമതലയേറ്റു.
2022 ഒക്ടോബര്‍ 22: തുടരന്വേഷണ റിപ്പോര്‍ട്ട് കോടതി സ്വീകരിച്ചു. കുറ്റപത്രത്തിന്റെ ഭാഗമാക്കി. തെളിവ് നശിപ്പിച്ചെന്ന കുറ്റം ദിലീപിന്റെ സുഹൃത്ത് ശരത്ത് പ്രതിയായി.
2023 മാര്‍ച്ച് 24: വിചാരണ പൂര്‍ത്തിയാക്കാന്‍ 3 മാസം കൂടി സമയം വേണമെന്ന് വിചാരണ കോടതി സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു.
2023 ഓഗസ്റ്റ്: ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയെന്ന് ചൂണ്ടിക്കാട്ടി അതിജീവിത ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.
2023 ഓഗസ്റ്റ് 21: ഹാഷ് വാല്യു മാറിയത് ജില്ലാ ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്ന ആവശ്യം ഹൈക്കോടതി അംഗീകരിച്ചു.
2023 ഓഗസ്റ്റ്: വിചാരണ പൂര്‍ത്തിയാക്കാന്‍ എട്ട് മാസം കൂടി സമയം വേണമെന്ന് വിചാരണ കോടതി സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു.
2024 മാര്‍ച്ച് 3: മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മൂന്ന് തവണ മാറിയെന്ന അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ അന്വേഷിക്കണമെന്ന അതിജീവിതയുടെ അപ്പീല്‍ ഹൈക്കോടതി തള്ളി.
2024 ഡിസംബര്‍ 14: അതിജീവിത രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കി.
വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടങ്ങള്‍ക്കും നിരവധി വഴിത്തിരിവുകള്‍ക്കും ഒടുവിലാണ് കേസ് വിധി പ്രസ്താവിക്കാനൊരുങ്ങുന്നത്. കേസിലെ വിധി കേരളത്തിന്റെ നീതിന്യായ വ്യവസ്ഥയ്ക്ക് നിര്‍ണായകമാകും.