
ശബരിമല സ്വർണക്കൊള്ളക്കേസിൽ നടൻ ജയറാം എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റിന് മുന്നിൽ ഹാജരായി.ചോദ്യം ചെയ്യലിനായി ഇഡി ജയറാമിനെ വിളിപ്പിക്കുകയായിരുന്നു. കടവന്ത്രയിലെ ഓഫീസിലാണ് താരം ഹാജരായത്. പറയാനുള്ളതെല്ലാം ഇഡിയോട് പറയുമെന്നും സത്യം പുറത്ത് വരട്ടെ എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ ആഴ്ചയാണ് ചോദ്യം ചെയ്യലിന് ഹാജരാക്കണമെന്ന് കാണിച്ച് ഇഡി നടന് നോട്ടീസ് അയച്ചത്.
‘കുടുങ്ങാനുള്ളവരെല്ലാം കുടുങ്ങട്ടെ, കള്ളത്തരം കാണിച്ചവരെ അയ്യപ്പൻ വെറുതെ വിടുമോ? നടന്ന സംഭവങ്ങളുടെ സത്യാവസ്ഥ പുറത്തുവരണം. 50 വർഷമായി ഞാൻ ശബരിമലയിൽ മുടങ്ങാതെ പോകുന്നു. ഉണ്ണികൃഷ്ണൻ പോറ്റി വന്നപ്പോൾ ഒരു ഭക്തൻ എന്ന നിലയിലാണ് സൗകര്യം ഒരുക്കിയത്. അതിനപ്പുറം ഉണ്ണികൃഷ്ണൻ പോറ്റിയുമായി ഒരു ബന്ധവുമില്ല. ശബരിമലയിൽ മാത്രമല്ല മറ്റ് പല ക്ഷേത്രങ്ങളിലും അതിഥിയായി പോയിട്ടുണ്ട്. ശബരിമല കേസിൽ സത്യം പുറത്തുവരണം’- ജയറാം വ്യക്തമാക്കി.
ദ്വാരപാലക പാളികൾ ജയറാമിന്‍റെ ചെന്നൈയിലെ വീട്ടിൽ എത്തിച്ച് പൂജ നടത്തിയതടക്കം പോറ്റിയുമായി സാമ്പത്തിക ഇടപാടുണ്ടോ എന്നതിലാണ് ജയറാം മറുപടി നൽകേണ്ടത്. സ്വർണക്കൊള്ളയിലെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കുന്നതിന്റെ ഭാഗമാണ് ജയറാമിനെ ചോദ്യം ചെയ്യുന്നത്. ദീർഘ കാലമായുള്ള സൗഹൃദം മാത്രമാണ് പോറ്റിയുമായുള്ളതെന്നും ഒരു രൂപയുടെ പോലും പണമിടപാട് ഇല്ലെന്നുമാണ് എസ്ഐടിക്ക് ജയറാം മൊഴി നൽകിയത്.