നടനും സംവിധായകനുമായ ഇ.എ. രാജേന്ദ്രന്‍ അന്തരിച്ചു; വിടവാങ്ങിയത് നാടക-സിനിമ രംഗത്തെ ബഹുമുഖ പ്രതിഭ

Jaihind News Bureau
Thursday, March 26, 2026

കൊല്ലം: പ്രമുഖ നാടക-ചലച്ചിത്ര നടനും സംവിധായകനുമായ ഇ.എ. രാജേന്ദ്രന്‍ (71) അന്തരിച്ചു. അസുഖബാധിതനായി ദീര്‍ഘനാളായി ചികിത്സയിലായിരുന്ന അദ്ദേഹം കൊല്ലം പട്ടത്താനത്തെ വസതിയില്‍ വെച്ചാണ് അന്തരിച്ചത്. നടന്‍ മുകേഷിന്റെ സഹോദരി ഭര്‍ത്താവാണ്.

തൃശൂര്‍ ജില്ലയിലെ തൃത്തല്ലൂര്‍ ഏങ്ങൂര്‍ തറവാട്ടില്‍ അയ്യപ്പന്റെയും സുമതിയുടെയും മകനായി ജനിച്ച രാജേന്ദ്രന്‍, സ്‌കൂള്‍ കാലഘട്ടത്തില്‍ തന്നെ നാടകവേദികളില്‍ സജീവമായിരുന്നു. പഠനത്തിന് ശേഷം ഡല്‍ഹിയിലെ നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നിന്ന് ഒന്നാം റാങ്കോടെ ബിരുദം നേടി. തുടര്‍ന്ന് പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ടെലിവിഷന്‍ കോഴ്‌സും പൂര്‍ത്തിയാക്കി.

പൂനെയിലെ പഠനത്തിന് ശേഷം നാട്ടിലെത്തിയപ്പോഴാണ് പ്രമുഖ നാടകപ്രവര്‍ത്തകന്‍ ഒ. മാധവന്റെ മകളും മുകേഷിന്റെ സഹോദരിയുമായ സന്ധ്യയെ പരിചയപ്പെടുന്നതും വിവാഹം കഴിക്കുന്നതും. വിവാഹശേഷം കൊല്ലത്തെത്തിയ അദ്ദേഹം ഭാര്യാപിതാവിന്റെ ഉടമസ്ഥതയിലുള്ള കാളിദാസ കലാകേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിയായി. 1987-ല്‍ ഒരു റഷ്യന്‍ നോവലിനെ ആസ്പദമാക്കി രാജേന്ദ്രന്‍ ഒരുക്കിയ നാടകം മികച്ച നാടകത്തിനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് നേടി. വര്‍ഷങ്ങളോളം കാളിദാസ കലാകേന്ദ്രത്തിന്റെ പ്രധാന ചുമതലക്കാരനായും അഭിനേതാവായും അദ്ദേഹം കലാരംഗത്ത് നിറഞ്ഞുനിന്നു.

വി.ആര്‍. ഗോപിനാഥിന്റെ ‘ഗ്രീഷ്മം’ എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചതെങ്കിലും നീണ്ട ഇടവേളയ്ക്ക് ശേഷം ജയരാജ് സംവിധാനം ചെയ്ത ‘കളിയാട്ടം’ എന്ന ചിത്രത്തിലൂടെയാണ് രാജേന്ദ്രന്‍ ശ്രദ്ധേയനായത്. തുടര്‍ന്ന് പ്രണയവര്‍ണ്ണങ്ങള്‍, ദയ, പട്ടാഭിഷേകം തുടങ്ങി അറുപതോളം ചിത്രങ്ങളില്‍ വില്ലന്‍ വേഷങ്ങളിലും സ്വഭാവനടനായും അദ്ദേഹം തിളങ്ങി. സിനിമയ്ക്ക് പുറമെ നിരവധി ടെലിവിഷന്‍ പരമ്പരകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ കോര്‍പ്പറേഷന്‍ ചെയര്‍മാനായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.