‘പവന്‍ ഖേരക്കെതിരായ നടപടി ജനാധിപത്യവിരുദ്ധം; പ്ലീനറി സമ്മേളനം അലങ്കോലപ്പെടുത്താന്‍ മോദി സർക്കാരിന്‍റെ ശ്രമം’: കെ.സി വേണുഗോപാല്‍ എംപി

Jaihind Webdesk
Thursday, February 23, 2023

ന്യൂഡല്‍ഹി: നരേന്ദ്ര മോദിയെ വിമര്‍ശിച്ചതിന്‍റെ പേരില്‍ എഐസിസി വക്താവ് പവന്‍ ഖേരക്കെതിരായ നടപടി ജനാധിപത്യവിരുദ്ധമെന്ന് സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപി. കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തിനായി റായ്പൂരിലേക്ക് പുറപ്പെട്ട കോണ്‍ഗ്രസ് മാധ്യമവിഭാഗം മേധാവി പവന്‍ ഖേരയെ വ്യക്തമായ കാരണങ്ങളില്ലാതെയാണ് വിമാന യാത്രാനുമതി നിഷേധിച്ച് അറസ്റ്റ് ചെയ്തത്. കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരുമായി നിരവധി പേര്‍ വിമാനത്തിലുണ്ടായിരുന്നു. വിമാനം പുറപ്പെടാന്‍ മിനിറ്റുകള്‍ മാത്രമുള്ളപ്പോഴാണ് പരിശോധനകാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പവന്‍ ഖേരയെ വിമാനത്തില്‍ നിന്നും പുറത്തേക്ക് ഇറക്കിയതെന്നും അദ്ദേഹം പറഞ്ഞു.

പവന്‍ ഖേരയ്ക്ക് യാത്രാനുമതി നിഷേധിക്കാനുണ്ടായ കാര്യത്തെ കുറിച്ച് എയര്‍ലെെന്‍ അധികൃതരോട് വിശദീകരണം ചോദിച്ചപ്പോള്‍ ഡല്‍ഹി പോലീസിന്‍റെ നിര്‍ദ്ദേശ പ്രകാരമാണ് അദ്ദേഹത്തെ വിമാനത്തില്‍ നിന്ന് പുറത്താക്കിയതെന്നാണ് മറുപടി നല്‍കിയത്. എന്നാല്‍ വാക്കാല്‍ പറയുന്നതല്ലാതെ പവന്‍ ഖേരയെ കസ്റ്റഡിയിലെടുക്കുന്നതിന് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വ്യക്തമായ രേഖകളില്ലായിരുന്നുവെന്ന് കെ.സി വേണുഗോപാല്‍ എംപി പറഞ്ഞു. കള്ളം പറഞ്ഞ് അദ്ദേഹത്തെ അവിടെ നിന്ന് കൂട്ടിക്കൊണ്ടുപോകാനുള്ള ഡല്‍ഹി പോലിസിന്‍റെ ശ്രമങ്ങളെ താനടക്കമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശക്തമായി എതിര്‍ത്തതിനെ തുടര്‍ന്നാണ് അസം പോലീസ് തട്ടിക്കൂട്ട് റിപ്പോര്‍ട്ടും ദുര്‍ബലമായ വകുപ്പുകളും ചുമത്തി പവന്‍ ഖേരയെ കസ്റ്റഡിയിലെടുത്തത്. പ്രധാനമന്ത്രിയെ വിമര്‍ശിച്ചാല്‍ യാത്രവിലക്കും തടങ്കലും വിധിക്കുന്ന തലത്തിലേക്ക് രാജ്യത്തെ ജനാധിപത്യം അധപതിച്ചതായി കെ.സി വേണുഗോപാല്‍ കുറ്റപ്പെടുത്തി.

പ്രതികാര നടപടികളിലൂടെ പ്രതിപക്ഷ ശബ്ദത്തെ അടിച്ചമര്‍ത്താനാണ് മോദി ഭരണകൂടം ശ്രമിക്കുന്നത്. കോണ്‍ഗ്രസിന്‍റെ പ്ലീനറി സമ്മേളനം എങ്ങനെയും അലങ്കോലപ്പെടുത്താനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്. ആദ്യം ഛത്തീസ്ഗഢ് കോണ്‍ഗ്രസ് നേതാക്കളുടെ വീടുകളില്‍ റെയ്ഡ് നടത്തി, ഇപ്പോള്‍ എഐസിസി വക്താവിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. മോദി ഭരണത്തില്‍ എന്തും നടക്കുമെന്ന അവസ്ഥയാണ്. വ്യക്തമായ കാരണങ്ങളില്ലാതെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെ ഒരു കാരണവശാലും കോണ്‍ഗ്രസ് അംഗീകരിക്കില്ലെന്നും കെ.സി വേണുഗോപാല്‍ എംപി പറഞ്ഞു.