ഹരിഹരന്‍റെ വീട് ആക്രമിച്ചതിൽ ഒന്നാം പ്രതി സിപിഎം ജില്ലാ സെക്രട്ടറി; ആർഎംപിയെ ഇല്ലാതാക്കാനുള്ള ശ്രമം യുഡിഎഫ് പ്രതിരോധിക്കും: വി.ഡി. സതീശന്‍

Monday, May 13, 2024

 

തിരുവനന്തപുരം: ആർഎംപി നേതാവ് കെ.എസ്. ഹരിഹരന്‍റെ വീട് ആക്രമിച്ചതിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഹരിഹരന്‍റെ ഭാഗത്ത് നിന്നുണ്ടായ പരാമർശം തെറ്റാണെന്ന് യുഡിഎഫും ആർഎംപിയും വ്യക്തമാക്കിയതാണ്. പരാമർശം പിൻവലിച്ച് ഖേദം പ്രകടിപ്പിക്കണമെന്ന നിർദ്ദേശം ഹരിഹരൻ അംഗീകരിക്കുകയും ചെയ്തു. തെറ്റ് ബോധ്യപ്പെട്ട് മാപ്പ് പറഞ്ഞത് സ്വാഗതാർഹമാണെന്ന് അദ്ദേഹം പറഞ്ഞു.

‘മാപ്പ് പറയലിൽ തീരില്ല’ എന്ന സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനന്‍റെ പ്രസ്താവന അക്രമത്തിനുള്ള ആഹ്വാനമാണ്. അതുകൊണ്ടു തന്നെ ഹരിഹരന്‍റെ വീട് ആക്രമിച്ചതിൽ ഒന്നാം പ്രതി സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയാണ്. തെങ്ങിൻ പൂക്കുല പോലെ ടി.പി. ചന്ദ്രശേഖരന്‍റെ തലച്ചോറ് ചിതറിക്കുമെന്ന് പറയുകയും പിന്നീട് ക്രൂരമായി കൊലപ്പെടുത്തുകയും ചെയ്ത പാർട്ടിയാണ് സിപിഎം. അതേ മാതൃകയിൽ രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാൻ സിപിഎം ഇനിയും ശ്രമിക്കേണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ആർഎംപിയുടെ ഉദയത്തോടെ വടകരയിൽ സിപിഎമ്മിന്‍റെ അന്ത്യത്തിന് തുടക്കമായിരുന്നു. അതുകൊണ്ട് ടി.പിയെ പോലെ ആർഎംപിയെയും ഇല്ലാതാക്കാനാണ് സിപിഎം ശ്രമിക്കുന്നത്. അത്തരം നീക്കങ്ങളെ എന്ത് വില കൊടുത്തും യുഡിഎഫ് പ്രതിരോധിക്കുമെന്ന് വി.ഡി. സതീശന്‍ വ്യക്തമാക്കി.