കിടപ്പു രോഗികളുടെ ക്ഷേമ പെൻഷനിൽ നിന്ന് പാർട്ടിഫണ്ട് പിരിച്ച സിപിഐ നേതാവിന് സസ്പെൻഷന്‍

Jaihind News Bureau
Friday, January 3, 2020

കിടപ്പു രോഗികളുടെ ക്ഷേമ പെൻഷനിൽ നിന്ന് പാർട്ടിഫണ്ട് പിരിച്ച കൊല്ലം അഞ്ചലിലെ സിപിഐ നേതാവിനെ പാർട്ടിയിൽ നിന്നും അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. സിപിഐ അഞ്ചൽ മണ്ഡലം കമ്മിറ്റിയംഗം കൂടിയായ ഗ്രാമ പഞ്ചായത്തംഗം വർഗ്ഗീസിനെതിരെയാണ് മണ്ഡലം സെക്രട്ടേറിയറ്റ് നടപടി സ്വീകരിച്ചത്. സംഭവത്തെ കുറിച്ചന്വേഷിക്കാൻ പാർട്ടി മൂന്നംഗ കമ്മിറ്റിയെയും നിയോഗിച്ചു. ജനുവരി 15 നകം കമ്മിറ്റി റിപ്പോർട്ട് സമർപ്പിക്കും. റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാകും തുടർ നടപടിയെന്നും മണ്ഡലം സെക്രട്ടറി ലിജു ജമാൽ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് കൊല്ലം അഞ്ചലില്‍ കിടപ്പു രോഗികളുടെ ക്ഷേമപെൻഷൻ തുകയിൽ നിന്ന് 100 രൂപ വീതം സിപിഐ നിർബന്ധ പാർട്ടി ഫണ്ട് പിരിവ് നടത്തിയതായുള്ള വാർത്ത പുറത്ത് വന്നത്. കൊല്ലത്തെ അഞ്ചൽ പഞ്ചായത്തിലെ കോളേജ് വാർഡിൽ ക്ഷേമ പെൻഷൻ വാങ്ങുന്നവരിൽ നിന്നുമാണ് സി.പി.ഐ പഞ്ചായത്ത് അംഗം 100 രൂപ വീതം നിർബന്ധ പിരിവ് നടത്തിയതായി പരാതി ഉയർന്നത്. കിടപ്പ് രോഗികളെ വാർഡിലെ ലൈബ്രറി കെട്ടിടത്തിൽ വിളിച്ച് വരുത്തിയാണ് രോഗികളുടെ പെൻഷൻ വിതരണം ചെയതത്. സിപിഐ പാർട്ടി ഫണ്ടിന്‍റെ പേരിലുള്ള 100 രൂപയുടെ രസീതു നൽകിയാണ് പിരിവ് നടത്തിയത്. സിപിഐയിലെ പഞ്ചായത്ത് അംഗമായ വർഗീസിന്‍റെ നേതൃത്വത്തിലാണ് കിടപ്പുരോഗികളെ വാർഡിലെ ലൈബ്രറി കെട്ടിടത്തിൽ വിളിച്ച് വരുത്തി പെൻഷൻ വിതരണവും പിരിവും നടത്തിയത്.

കിടപ്പ് രോഗികൾക്ക് ക്ഷേമ പെൻഷൻ വീടുകളിൽ എത്തിക്കണമെന്നുള്ള ചട്ടം ലംഘിച്ചാണ് അറുപതോളം രോഗികളായ പെൻഷൻകാരിൽ നിന്നും 100 രൂപ വീതം പിരിച്ചെടുത്ത ശേഷം പെൻഷൻ നൽകിയത്. പട്ടിണി പാവങ്ങളുടെ ക്ഷേമ പെൻഷനിൽ സിപിഐ കൈയ്യിട്ട് വാരിയതോടെ കോൺഗ്രസ്സ് പ്രവർത്തകരും നാട്ടുകാരും പ്രതിഷേധവുമായി രംഗത്ത് എത്തുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് വർഗ്ഗീസിനെതിരെ നടപടി ഉണ്ടായത്.