ഏഴ് മണിക്ക് മുന്‍പേ വോട്ട് ചെയ്ത് മന്ത്രി എ.സി മൊയ്തീന്‍; വിവാദം; പരാതിയുമായി യുഡിഎഫ്‌

Jaihind News Bureau
Thursday, December 10, 2020

തൃശ്ശൂരിൽ ഏഴ് മണിക്ക് മുൻപ് മന്ത്രി എ സി മൊയ്തീൻ വോട്ട് രേഖപ്പെടുത്തിയെന്നാരോപിച്ച് അനിൽ അക്കര എംഎൽഎ. തൃശ്ശൂരിലെ തെക്കുംകര പനങ്ങാട്ടുകരയിലെ പോളിങ് ബൂത്തിലാണ് മന്ത്രി എ സി മൊയ്തീൻ വോട്ട് രേഖപ്പെടുത്താനെത്തിയത്.

പതിവുപോലെ തെക്കുംകരയിലെ ബൂത്തിൽ ആദ്യം വോട്ട് രേഖപ്പെടുത്താൻ മന്ത്രി മൊയ്തീൻ ക്യൂവിലുണ്ടായിരുന്നു.രാവിലെ 6.40 ന് മന്ത്രി ബൂത്തിലെത്തി ക്യൂ നിന്നു. വരിയിലെ ഒന്നാമനും മന്ത്രിയായിരുന്നു.ഒരുക്കങ്ങൾ പൂർത്തിയായ ശേഷം 6.55ഓടെ പോളിങ് ഉദ്യോഗസ്ഥർ മന്ത്രിയോട് വോട്ട് രേഖപ്പെടുത്താൻ ആവശ്യപ്പെട്ടു. മന്ത്രി ബൂത്തിൽ കയറി വോട്ട് രേഖപ്പെടുത്തുകയും ചെയ്തു. എന്നാൽ ഈ സമയത്ത് ബൂത്തിലുണ്ടായിരുന്ന പോളിങ് ഏജന്‍റുമാരോ മറ്റാരെങ്കിലുമോ ഇതിൽ ഏതെങ്കിലും തരത്തിൽ എതിർപ്പറിയിച്ചില്ല. മന്ത്രി ബൂത്ത് വിട്ട പോയ ശേഷം ഇക്കാര്യം വടക്കാഞ്ചേരി എംഎൽഎ അനിൽ അക്കര മന്ത്രി മൊയ്തീനെതിരെ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് രംഗത്തെത്തുകയായിരുന്നു.അതേ സമയം ക്യൂ നിന്നാണ് വോട്ട് ചെയ്തതെന്നാണ് മന്ത്രിയുടെ വിശദീകരണം. വോട്ടിംഗ് തുടങ്ങിയതിനെക്കുറിച്ച് ഉദ്യോഗസ്ഥരാണ് പറയേണ്ടതെന്നും മന്ത്രി പറഞ്ഞു.