‘പരനാറി’ മുതല്‍ ‘കുലംകുത്തി’ വരെ… ആരും മാപ്പ് പറഞ്ഞുകണ്ടില്ല; കെ സുധാകരന്‍ എംപിക്കെതിരായ മുറവിളിയില്‍ സ്വയം അപഹാസ്യരായി സിപിഎം നേതാക്കള്‍

Jaihind Webdesk
Wednesday, May 18, 2022

 

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് എതിരെ പരാമർശം നടത്തിയെന്ന പേരില്‍ കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ എം.പിക്ക് എതിരെ ചന്ദ്രഹാസമിളക്കുന്ന സിപിഎം നേതാക്കൾ കോൺഗ്രസ് നേതാക്കൾക്കും വനിതകൾക്കും എതിരെ നടത്തിയ അത്യന്തം മോശമായ പരാമർശങ്ങളിൽ ഒന്നിൽ പോലും മാപ്പ് പറഞ്ഞിട്ടില്ല. വളരെ മോശമായ പരാമർശങ്ങള്‍ സാക്ഷാല്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പടെയുള്ള മുതിർന്ന സിപിഎം നേതാക്കളിൽ നിന്നും ഉണ്ടായത് കേരളം മറന്നിട്ടില്ല. പൊതുസമൂഹം ഒന്നടങ്കം ആവശ്യപ്പെട്ടിട്ടും ഇക്കാര്യത്തിൽ പിന്നോട്ടുപോകാൻ സിപിഎം നേതാക്കൾ തയാറായതുമില്ല.

കോൺഗ്രസ് നേതാക്കളെയും വനിതകളെയും വ്യക്തിപരമായ മോശമായ രീതിയില്‍ ആക്ഷേപിച്ച സിപിഎം നേതാക്കൾ ഒരിക്കല്‍പ്പോലും മാപ്പോ ഖേദപ്രകടനമോ നടത്തിയിട്ടില്ല. പകരം ഈ ആവശ്യത്തെ പുച്ഛിച്ച് തള്ളുകയായിരുന്നു സിപിഎം നേതൃത്വം. മുല്ലപ്പള്ളി രാമചന്ദ്രന്‍റെ പിതാവും മരണപ്പെട്ട സ്വാതന്ത്ര്യസമര സേനാനിയുമായ മുല്ലപ്പള്ളി ഗോപാലനെ അട്ടംപരതി കോവാലൻ എന്നാണ് പിണറായി വിജയൻ ആക്ഷേപിച്ചത്. ബിഷപ്പിനെ നികൃഷ്ടജീവി എന്ന് വിളിച്ചു. തന്‍റെ അണികളുടെ കൈകളാല്‍ 51 വെട്ട് കിട്ടി പോസ്റ്റ്മോർട്ടം ടേബിളിൽ കിടക്കുന്ന ടി.പി ചന്ദ്രശേഖരന്‍റെ മൃതദേഹത്തെ കുലംകുത്തി എന്ന് വിളിച്ചു. ജനങ്ങൾ തെരഞ്ഞെടുത്ത ജനപ്രതിനിധി എൻ.കെ പ്രേമചന്ദ്രനെ പരനാറി എന്ന് പരസ്യമായി വിളിച്ചു. ഏറ്റവും ഒടുവില്‍ തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലും ആ നാവില്‍ നിന്ന് ഉതിർന്ന വാക്കുകള്‍ തൃക്കാക്കരയിലെ മാത്രമല്ല, കേരളത്തിന്‍റെ പൊതുസമൂഹത്തെ ഒന്നാകെ സങ്കടപ്പെടുത്തുന്നതായിരുന്നു. ജനഹൃദയങ്ങളില്‍ എന്നും തിളക്കത്തോടെ നില്‍ക്കുന്ന പി.ടി തോമസിനെ അവഹേളിക്കുന്ന പരാമർശമാണ് മുഖ്യമന്ത്രി നടത്തിയത്. തൃക്കാക്കരയിലെ ഉപതെരഞ്ഞെടുപ്പ് സുവർണ്ണാവസരമാണെന്നും പറ്റിയ അബദ്ധം തിരുത്തണമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ. ഇതിനെതിരെ വലിയ പ്രതിഷേധമാണ് നിലനില്‍ക്കുന്നത്. ഇതിൽ ഒന്നും പിണറായി വിജയൻ മാപ്പ് പറഞ്ഞ് കണ്ടില്ല.

എല്‍ഡിഎഫ് കണ്‍വീനറായിരിക്കെ രമ്യാ ഹരിദാസിനെ ആക്ഷേപിച്ച  വിജയരാഘവൻ മാപ്പ് പറഞ്ഞില്ല. ഷാനിമോൾ ഉസ്മാനെ ആക്ഷേപിച്ച മന്ത്രി ജി സുധാകരൻ മാപ്പ് പറഞ്ഞില്ല. സിന്ധു ജോയിയെ അഭിസാരിക എന്ന് വിളിക്കുകയും ലതികാ സുഭാഷിനെ ആക്ഷേപിക്കുകയും ചെയ്ത വി.എസ് അച്യുതാനന്ദന്‍ പറഞ്ഞില്ല മാപ്പ്. ക്ഷേത്ര വിശ്വാസികളെ ആക്ഷേപിച്ച ശ്രീമതി പറഞ്ഞില്ല മാപ്പ്. സഹപ്രവർത്തകയെ പീഡിപ്പിച്ച പികെ ശശിയും മാപ്പ് പറഞ്ഞില്ല. ധർമ്മജനെ ജാതീയമായി ആക്ഷേപിച്ച സൈബർ ന്യായീകരണങ്ങൾ പറഞ്ഞില്ല മാപ്പ്. ഈ അവസരങ്ങളിലൊന്നും മാപ്പ് പറയാത്ത സിപിഎം നേതാക്കൾ ഇപ്പോൾ കെ സുധാകരന്‍ എംപിക്കെതിരെ മുറവിളി കൂട്ടുന്നത് എന്തടിസ്ഥാനത്തിലാണെന്നാണ് ചോദ്യം.