ലഹരിക്കെതിരെയുള്ള മനുഷ്യമതിൽ പണിയേണ്ടത് ക്ലിഫ് ഹൗസിൽ – രമേശ് ചെന്നിത്തല

Jaihind News Bureau
Tuesday, March 25, 2025

സർക്കാർ ജീവനക്കാർ ലഹരിക്കെതിരെ മനുഷ്യമതിൽ പണിയേണ്ടത് സെക്രട്ടറിയേറ്റ് പടിക്കൽ അല്ല മറിച്ച് ക്ലിഫ് ഹൗസിലാണ് എന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല പറഞ്ഞു.

കഴിഞ്ഞ 9 വർഷം ഈ മുഖ്യമന്ത്രിയും ഈ സർക്കാരും ഊട്ടിവളർത്തിയതാണ് ലഹരി മാഫിയയെ. ഇവരുടെ വേരറുക്കാൻ കഴിയാത്തത് മുഖ്യമന്ത്രിയുടെ പരാജയമാണ്. വെറും 24 മണിക്കൂർ കൊണ്ട് ഇതിന് അന്ത്യം കുറിയ്ക്കാൻ സാധിക്കും. ഇത് ഞങ്ങൾ ചെയ്തിട്ടുണ്ട്. ഇത് ഇപ്പോൾ ചെയ്യാൻ കഴിയാത്തത് ഭരണ പരാജയമാണ്.

സെക്രട്ടറിയേറ്റിലെ ഇടതുപക്ഷ യൂണിയൻ സമരം ചെയ്തിട്ട് ഒരുപാട് കാലമായി. അവരെ ചുമ്മാതെ സമരത്തിന് ഇറക്കാൻ വേണ്ടി മാത്രമുള്ള ഒരു പരിപാടിയാണ് ഈ മനുഷ്യ മതിൽ. ഇത് വെറും തട്ടിപ്പ് പരിപാടിയാണ്. സർക്കാർ ലഹരി മാഫിയക്ക് നേരെ കണ്ണടയ്ക്കുന്നു. ബാറുകളും ഡിസ്റ്റിലറികളും യഥേഷ്ടം അനുവദിക്കുന്നു. പിണറായി വിജയൻ ഉറക്കം നിർത്തി എഴുന്നേറ്റു ഈ വിഷയത്തിന് ഒരു പരിഹാരം ഉണ്ടാക്കണം.

മുഖ്യമന്ത്രിക്കും സർക്കാരിനും യാതൊരു ആത്മാർത്ഥതയും ഇല്ലാത്തതുകൊണ്ടാണ് ലഹരി വിഷയം പരിഹരിക്കപ്പെടാതെ കിടക്കുന്നത് – ചെന്നിത്തല പറഞ്ഞു.