സംയുക്ത സൈനിക മേധാവിയും സംഘവും സഞ്ചരിച്ച ഹെലിക്കോപ്ടര്‍ നീലഗിരിയില്‍ തകര്‍ന്നുവീണു

Jaihind Webdesk
Wednesday, December 8, 2021

കുനൂര്‍ : സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് അടക്കം ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച ഹെലിക്കോപ്ടര്‍ നീലഗിരിയില്‍ തകര്‍ന്നു വീണു. ഉച്ചയ്ക്ക് ഒരു മണിയോടെ നടന്ന അപകടത്തില്‍ 7 പേർ കൊല്ലപ്പെട്ടതായാണ് അനൌദ്യോഗിക വിവരം. 14 പേരാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്.

ബിപിന്‍ റാവത്തും അദ്ദേഹത്തിന്‍റെ സ്റ്റാഫും കുടുംബാംഗങ്ങളുമാണ് അപകടത്തില്‍ പെട്ടതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ബിപിന്‍ റാവത്തിന് പുറമെ അദ്ദേഹത്തിന്‍റെ ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയര്‍ എല്‍എസ് ലിഡ്ഡര്‍, ലെഫ്. കേണല്‍ ഹര്‍ജീന്ദര്‍ സിംഗ്, എന്‍കെ ഗുര്‍സേവക് സിംഗ്, എന്‍കെ ജിതേന്ദ്രകുമാര്‍, ലാന്‍സ് നായിക് വിവേക് കുമാര്‍, ലാന്‍സ് നായിക് ബി സായ് തേജ, ഹവീല്‍ദാര്‍ സത്പാല്‍ എന്നിവരാണ് ഹെലിക്കോപ്ടറിലുണ്ടായിരുന്നത്‌.

നാല് പേരുടെ മൃതദേഹം കണ്ടെടുത്തതായി തമിഴ് വാര്‍ത്താ ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തു. വ്യോമസേനയുടെ എംഐ 17വി.5 ഹെലിക്കോപ്ടറാണ് അപകടത്തില്‍ പെട്ടതെന്ന് വ്യോമസേന ട്വീറ്റ് ചെയ്തു. അപകടത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കോയമ്പത്തൂരിലെ സുലൂര്‍ വ്യോമതാവളത്തില്‍ നിന്ന്‌ വെല്ലിംഗ്ടണ്‍ കന്‍റോണ്‍മെന്‍റിലേക്കുള്ള യാത്രാമധ്യേയാണ് അപകടമുണ്ടായത്.