കോട്ടയത്ത് മജിസ്ട്രേറ്റിനെ ആക്രമിക്കാൻ ശ്രമിച്ച കേസില്‍ ദമ്പതികള്‍ അറസ്റ്റിൽ

 

കോട്ടയം: മജിസ്ട്രേറ്റിനെ ആക്രമിക്കാൻ ശ്രമിച്ച കേസില്‍ രണ്ടുപേർ അറസ്റ്റിൽ. ഔദ്യോഗിക വാഹനത്തിലെത്തി മജിസ്ട്രേറ്റിനെ അസഭ്യം പറയുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്ത കേസില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. അയ്മനം പാണ്ഡവം സ്വദേശികളായ നിധിൻ പ്രകാശ്, ഇയാളുടെ ഭാര്യയായ സുരലത സുരേന്ദ്രൻ എന്നിവരെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.

ഇരുവരും സുഹൃത്തായ മറ്റൊരാളും ചേർന്ന് കഴിഞ്ഞദിവസം രാത്രി 7.30 ഓടെ കോട്ടയം ബേക്കർ ജംഗ്ഷന് സമീപമുള്ള കെട്ടിടത്തിന്‍റെ പാർക്കിംഗ് ഏരിയയിൽ വെച്ച്  മജിസ്ട്രേറ്റിന് നേരെ ചീത്ത വിളിക്കുകയും , ഇവരുടെ കാറിൽ കരുതിയിരുന്ന പെട്രോൾ നിറച്ച കുപ്പി മജിസ്ട്രേറ്റിനു നേരെ ഓങ്ങി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. ഇതുകൂടാതെ ഇവർ തങ്ങളുടെ കാറിൽ കരുതിയിരുന്ന ബിയർ കുപ്പിയെടുത്ത് നിലത്ത് പൊട്ടിച്ച് സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. തുടർന്ന് സ്ഥലത്ത് നിന്നും ഇവർ രക്ഷപെടാൻ ശ്രമിക്കുകയും, പോലീസ് ഇവരെ സാഹസികമായി പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.

Comments (0)
Add Comment