പിണറായി – ആർഎസ്എസ് ചർച്ച നടന്നു, ശ്രീ എം ഇടനിലക്കാരനായി ; സ്ഥിരീകരിച്ച് പി ജയരാജൻ

Jaihind News Bureau
Tuesday, March 2, 2021

 

കണ്ണൂർ : യോഗാചാര്യന്‍ ശ്രീ എം ഇടനിലക്കാരനായി പിണറായി – ആർഎസ്എസ് ചർച്ച നടന്നെന്ന് സ്ഥിരീകരിച്ച് സിപിഎം നേതാവ് പി ജയരാജൻ.  തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത ചർച്ചയ്ക്കു പിന്നാലെയാണ് കണ്ണൂരിൽ യോഗം നടന്നത്. ഇത്തരം ഉഭയകക്ഷി ചര്‍ച്ചകള്‍ ഇതിന് മുൻപും ശേഷവും നടന്നിട്ടുണ്ടെന്നും സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പില്‍ അദ്ദേഹം വ്യക്തമാക്കി.

സിപിഎം ആര്‍എസ്എസ് ചര്‍ച്ചയ്ക്ക് മധ്യസ്ഥനായെന്ന് സ്ഥിരീകരിച്ച് ശ്രീ എമ്മും കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. തിരുവനന്തപുരത്തും കണ്ണൂരിലും നടന്ന രണ്ട് യോഗങ്ങളിലാണ് മധ്യസ്ഥത വഹിച്ചത്. രണ്ടിടങ്ങളിലും മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം നേതാക്കളും, ആര്‍എസ്എസ് നേതാവ് ഗോപാലന്‍കുട്ടിയും മറ്റ് നേതാക്കളും പങ്കെടുത്തിരുന്നു. 2014 തന്നെ പങ്കെടുപ്പിച്ചുകൊണ്ട് സിപിഎം യോഗ ക്യാമ്പ് സംഘടിപ്പിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു. പ്രമുഖ മാധ്യമത്തോടായിരുന്നു ശ്രീഎമ്മിന്‍റെ പ്രതികരണം.

പിണറായിയും കോടിയേരിയും ആർ.എസ്​.എസ്. നേതാക്കളായ ഗോപാലൻകുട്ടി മാസ്റ്റർ, വൽസൻ തില്ല​ങ്കേരി എന്നിവരുമായി അതീവ രഹസ്യമായി നടത്തിയ കൂടിക്കാഴ്ചക്ക് ശ്രീ എം മധ്യസ്ഥത വഹിച്ചെന്ന വിവരം മലയാളി മാധ്യമ പ്രവർത്തകനാണ് വെളിപ്പെടുത്തിയത്.

ഇക്കണോമിക്​ ടൈംസ് ഡൽഹി ലേഖകനും മലയാളിയുമായ ദിനേഷ്​ നാരായണൻ രചിച്ച ‘The RSS And The Making of The Deep Nation’ എന്ന പുസ്​തകത്തിലൂടെയാണ് വിവരം പുറത്തുവന്നത്. ശ്രീഎമ്മിന് യോഗ സെന്‍റർ സ്ഥാപിക്കാന്‍ തലസ്ഥാനത്ത് മാനദണ്ഡങ്ങള്‍ ലംഘിച്ച് സർക്കാർ ഭൂമി അനുവദിച്ചത് വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് ഇക്കാര്യം പുറത്തുവന്നത്.