ബാബറി മസ്ജിദ് കേസ് : എല്ലാ പ്രതികളെയും വെറുതെവിട്ടു ; തെളിവില്ലെന്ന് കോടതി

Jaihind News Bureau
Wednesday, September 30, 2020

 

ലക്നൗ : ബാബറി മസ്ജിദ് തകര്‍ക്കല്‍ കേസിലെ 32 പ്രതികളെയും വെറുതെവിട്ടു. എൽകെ അദ്വാനി , മുരളീ മനോഹര്‍ ജോഷി, കല്യാൺ സിംഗ്, ഉമാഭാരതി അടക്കം 32 പേരാണ് പ്രതികൾ. ബാബറി മസ്ജിദ് തകര്‍ത്തത് ആസൂത്രിതമെന്ന് തെളിയിക്കാനായില്ലെന്നാണ് ലക്നൗ കോടതിയുടെ കണ്ടെത്തല്‍. പള്ളി ആസൂത്രണം ചെയ്ത് തകര്‍ത്തതല്ലെന്നും പെട്ടെന്ന് സംഭവിച്ചതാണെന്നും ലക്നൗ കോടതി.  കുറ്റക്കാര്‍ക്കെതിരെ ശക്തമായ തെളിവില്ലെന്നും കോടതി നിരീക്ഷിച്ചു.

പള്ളി തകര്‍ത്തതുമായി ബന്ധപ്പെട്ട 49 കേസുകളിലും ഒരുമിച്ചാണ് സെഷന്‍സ് ജഡ്ജി സുരേന്ദ്ര കുമാര്‍ യാദവ് വിധി പറഞ്ഞത്. ആള്‍ക്കൂട്ടത്തെ തടയാനാണ് നേതാക്കള്‍ ശ്രമിച്ചതെന്നും വിധി പറയുന്നു. പ്രോസിക്യൂഷനെ വിമര്‍ശിച്ച കോടതി കേസ് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി.

32 പ്രതികളില്‍ 26 പേരും കോടതിയില്‍ ഹാജരായി. ആറ് പ്രതികള്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയാണ് ഹാജരായത്. വിനയ് കത്യാര്‍, ലല്ലു സിംഗ്, സാക്ഷി മഹാരാജ്, സാധ്വി ഋതംബര അടക്കമുള്ളവരാണ് നേരിട്ട് ഹാജരായത്. എല്‍.കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാഭാരതി, കല്യാണ്‍ സിംഗ് ഉൾപ്പടെ കേസിലെ എല്ലാ പ്രതികളോടും വിധി പറയുമ്പോൾ കോടതിയിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ടിരുന്നു. 32 പ്രതികളിൽ എല്‍.കെ അദ്വാനി, മുരളി മനോഹര്‍ജോഷി, ഉമാഭാരതി, കല്ല്യാണ്‍ സിംഗ്, നൃത്യ ഗോപാൽ ദാസ് തുടങ്ങി ആറ് പേര്‍ കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽ ഇളവ് തേടി. ഇവർക്ക് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ പങ്കെടുക്കാന്‍ അനുമതി നല്‍കിയിരുന്നു.

വിധി പ്രസ്താവത്തിന്‍റെ പശ്ചാത്തലത്തില്‍ ഉത്തര്‍പ്രദേശിൽ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നത്.  1992 ഡിസംബര്‍ 6 ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. 28 വര്‍ഷത്തിന് ശേഷമാണ് മസ്ജിദ് തകര്‍ത്ത കേസിലെ വിധി വരുന്നത്. കൊവിഡ് കാലത്ത് വീഡിയോ കോണ്‍ഫറൻസിംഗ് വഴിയാണ് അദ്വാനിയുടെ വിചാരണ പൂര്‍ത്തിയാക്കിയത്. 354 സാക്ഷികളെ വിസ്തരിച്ചു. ആയിരക്കണക്കിന് രേഖകൾ പരിശോധിച്ചു.

മസ്ജിദ് തകര്‍ത്തതിന് പിന്നിൽ പങ്കില്ലെന്നും ഗൂഡാലോചന നടത്തിയിട്ടിലെന്നുമാണ് എൽ കെ അദ്വാനിയും ജോഷിയും മൊഴി നൽകിയത്. പക്ഷെ, മസ്ജിദ് തകര്‍ക്കുമ്പോൾ ഈ നേതാക്കളുടെയെല്ലാം സാന്നിധ്യം ആ പ്രദേശത്ത് ഉണ്ടായിരുന്നു. ഇതെല്ലാം കോടതി വിശദമായി പരിശോധിച്ചു. 2001 ൽ ഗൂഢാലോചന കുറ്റത്തിൽ നിന്ന് അദ്വാനി ഉൾപ്പടെയുള്ളവരെ അലഹാബാദ് ഹൈക്കോടതി ഒഴിവാക്കിയിരുന്നു. അത് റദ്ദാക്കിയ സുപ്രീംകോടതി കേസിൽ എല്ലാ പ്രതികളും വിചാരണ നേരിടണമെന്ന് 2017 ൽ വിധിക്കുകയായിരുന്നു. വിചാരണക്കായി പ്രത്യേക കോടതിയും രൂപീകരിച്ചു.