രാജ്യത്തെ ഭവന നിര്‍മ്മാണ മേഖല തകര്‍ന്നെന്ന് സമ്മതിച്ച് നിര്‍മ്മല സീതാരാമന്‍; എസ്.ബി.ഐ, എല്‍.ഐ.എസി എന്നിവയുടെ സഹായം തേടി സര്‍ക്കാര്‍

Wednesday, November 6, 2019

മുംബൈ: രാജ്യത്തെ സാമ്പത്തിക, ഭവന നിര്‍മ്മാണ മേഖലകള്‍ തകര്‍ച്ചയിലാണെന്ന് പരോക്ഷമായി സമ്മതിച്ച് കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന്‍. 1600 ഭവന നിര്‍മ്മാണ പ്രോജക്റ്റുകള്‍ രാജ്യമൊട്ടാകെ നിലച്ചിരിക്കുകയാണെന്ന് ധനമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പാര്‍പ്പിട പദ്ധതികള്‍ പുനരുജ്ജീവിപ്പിക്കാന്‍ 25000 കോടി രൂപ സമാഹരിക്കും. സര്‍ക്കാര്‍ 10000 കോടി അനുവദിക്കും, എല്‍.ഐ.സി, എസ്.ബി.ഐ എന്നിവയില്‍ 15000 കോടി നിക്ഷേപമാവശ്യപ്പെടും.
നിലച്ചിരിക്കുന്ന നിര്‍മ്മാണ മേഖലയെ തിരികെയെത്തിക്കാനുള്ള പൂഴിക്കടന്‍ സാമ്പത്തിക ശാസ്ത്രമാണ് കേന്ദ്രസര്‍ക്കാര്‍ പയറ്റുന്നത്. എന്നാല്‍ റിസര്‍വ്വ് ബാങ്കില്‍ നിന്ന് കരുതല്‍ ധനശേഖരത്തെയും സ്വര്‍ണ്ണ നിക്ഷേപത്തെയും കേന്ദ്രസര്‍ക്കാരിലേക്ക് അനുവദിച്ചിട്ടും തകര്‍ന്ന് താഴെ വീണിരിക്കുന്ന സാമ്പത്തിക മേഖലയെ കരകയറ്റാനുള്ള ഒരു നീക്കങ്ങളും ലക്ഷ്യത്തിലേക്ക് നീങ്ങുന്നില്ല എന്നതാണ് സമീപകാല റിപ്പോര്‍ട്ടുകള്‍.
നിര്‍മ്മാണ മേഖല നിലച്ചതോടെ അതുമായി ബന്ധപ്പെട്ട സിമന്റ്, കമ്പി തുടങ്ങിയ വ്യവസായങ്ങളും നിലച്ച മട്ടാണ്.