‘സ്ത്രീ സംവരണമല്ല, ലക്ഷ്യം ഡിലിമിറ്റേഷൻ അജണ്ട’; മോദി സർക്കാരിനെതിരെ സോണിയ ഗാന്ധി

Jaihind News Bureau
Monday, April 13, 2026

സ്ത്രീ സംവരണമല്ല, മറിച്ച് ‘ മണ്ഡല പുനർനിർണ്ണയം എന്ന അപകടകരമായ അജണ്ടയാണ് പ്രത്യേക പാർലമെന്റ് സമ്മേളനത്തിന് പിന്നിലെന്ന് കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി ആരോപിച്ചു. ‘ദി ഹിന്ദു’വിൽ എഴുതിയ ലേഖനത്തിലാണ് കേന്ദ്ര സർക്കാരിന്റെ നീക്കങ്ങൾ ഭരണഘടനയ്‌ക്കെതിരായ ആക്രമണമാണെന്ന് അവർ വിശേഷിപ്പിച്ചത്. സ്ത്രീ സംവരണമെന്നത് നേരത്തെ തീരുമാനിക്കപ്പെട്ട കാര്യമാണെന്നും, എന്നാൽ അതിലൂടെ ഡിലിമിറ്റേഷൻ നടപ്പിലാക്കാനുള്ള നീക്കം രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്നും സോണിയ ഗാന്ധി ചൂണ്ടിക്കാട്ടി.

തമിഴ്‌നാട്, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരിക്കൊള്ളുന്ന വേളയിൽ ഏപ്രിൽ 16 മുതൽ 18 വരെ പ്രത്യേക സമ്മേളനം വിളിക്കുന്നതിലെ യുക്തിയെ സോണിയ ഗാന്ധി ചോദ്യം ചെയ്തു. രാഷ്ട്രീയ ലാഭമുണ്ടാക്കാനും പ്രതിപക്ഷത്തെ പ്രതിരോധത്തിലാക്കാനുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇത്രയും തിരക്ക് കാണിക്കുന്നത്. പ്രതിപക്ഷവുമായി കൂടിയാലോചനകൾ നടത്താതെ ഏകപക്ഷീയമായാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്നും അവർ കുറ്റപ്പെടുത്തി.

ജനസംഖ്യയുടെ മാത്രം അടിസ്ഥാനത്തിൽ ലോക്സഭാ സീറ്റുകൾ വർദ്ധിപ്പിക്കുന്നത് തെക്കൻ സംസ്ഥാനങ്ങൾക്കും കുടുംബക്ഷേമ പദ്ധതികൾ കൃത്യമായി നടപ്പിലാക്കിയ ചെറിയ സംസ്ഥാനങ്ങൾക്കും രാഷ്ട്രീയമായ തിരിച്ചടിയാകും. കേവലം ഗണിതശാസ്ത്രപരമായ കണക്കുകൾക്ക് അപ്പുറം രാഷ്ട്രീയമായ തുല്യത കൂടി പരിഗണിച്ചേ മണ്ഡല പുനർനിർണ്ണയം നടത്താവൂ എന്ന് അവർ മുന്നറിയിപ്പ് നൽകി. 2024 മുതൽ തന്നെ സ്ത്രീ സംവരണം നടപ്പിലാക്കാൻ കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നെങ്കിലും, സർക്കാർ അത് 2029-ലേക്ക് നീട്ടാനാണ് ശ്രമിക്കുന്നതെന്നും അവർ പറഞ്ഞു.

സെൻസസ് വൈകുന്നത് വഴിയുള്ള പ്രത്യാഘാതങ്ങളും ലേഖനത്തിൽ പരാമർശിക്കുന്നു. 2021-ൽ നടക്കേണ്ടിയിരുന്ന സെൻസസ് വൈകിയതിനാൽ ദേശീയ ഭക്ഷ്യസുരക്ഷാ നിയമപ്രകാരമുള്ള ആനുകൂല്യങ്ങൾ 10 കോടിയിലധികം പേർക്ക് നഷ്ടമായി. ജാതി സെൻസസ് വൈകിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ബീഹാറും തെലങ്കാനയും മാസങ്ങൾക്കുള്ളിൽ ജാതി സർവ്വേ പൂർത്തിയാക്കിയ ഉദാഹരണം മുൻപിലുണ്ടായിട്ടും കേന്ദ്രം ഒഴികഴിവ് പറയുകയാണെന്നും, ഡിലിമിറ്റേഷൻ സംബന്ധിച്ച കാര്യങ്ങൾ പൊതുചർച്ചയ്ക്കും സർവ്വകക്ഷി യോഗത്തിനും ശേഷം മൺസൂൺ സമ്മേളനത്തിൽ പരിഗണിക്കണമെന്നും സോണിയ ഗാന്ധി ആവശ്യപ്പെട്ടു.