നെതന്യാഹു ആധുനിക കാലത്തെ ഹിറ്റ്ലര്‍; ഇസ്രായേലില്‍ ഇടപെടും: മുന്നറിയിപ്പുമായി എര്‍ദോഗന്‍

Jaihind News Bureau
Monday, April 13, 2026

അങ്കാറ: ഗാസയിലും ലബനനിലും ഇസ്രായേല്‍ നടത്തുന്ന ആക്രമണങ്ങളില്‍ ബെഞ്ചമിന്‍ നെതന്യാഹുവിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗന്‍. രക്തദാഹവും വിദ്വേഷവും നെതന്യാഹുവിനെ അന്ധനാക്കിയെന്നും, ചരിത്രം അദ്ദേഹത്തെ ഹിറ്റ്ലര്‍ക്കും മുസ്സോളിനിക്കും സ്റ്റാലിനുമൊപ്പമായിരിക്കും രേഖപ്പെടുത്തുകയെന്നും എര്‍ദോഗന്‍ പരിഹസിച്ചു.

മുന്‍പ് ലിബിയയിലും നാഗോര്‍ണോ-കറാബാക്കിലും തുര്‍ക്കി സൈനിക ഇടപെടല്‍ നടത്തിയത് ചൂണ്ടിക്കാട്ടി, സമാനമായ രീതിയില്‍ ഇസ്രായേലിലും ഇടപെട്ടേക്കുമെന്ന സൂചന എര്‍ദോഗന്‍ നല്‍കി. ഇസ്രായേലിന്റെ ഏകപക്ഷീയമായ നീക്കങ്ങള്‍ അവസാനിപ്പിക്കാന്‍ തുര്‍ക്കിക്ക് അവിടെ പ്രവേശിക്കേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു. ഗാസയില്‍ ഇസ്രായേല്‍ നടത്തുന്നത് വംശഹത്യയാണെന്നും ഇതിന് അന്താരാഷ്ട്ര സമൂഹത്തോട് നെതന്യാഹു മറുപടി പറയേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുദ്ധ പശ്ചാത്തലത്തില്‍ ഇസ്രായേലുമായുള്ള എല്ലാ വ്യാപാര ബന്ധങ്ങളും തുര്‍ക്കി ഇതിനകം തന്നെ റദ്ദാക്കിയിട്ടുണ്ട്.

എര്‍ദോഗന്റെ പ്രസ്താവനയ്‌ക്കെതിരെ ശക്തമായ പ്രതികരണവുമായി ഇസ്രായേല്‍ വിദേശകാര്യ മന്ത്രാലയം രംഗത്തെത്തി. എര്‍ദോഗന്‍ സദ്ദാം ഹുസൈന്റെ പാതയിലാണെന്നും, അത്തരം നീക്കങ്ങളുടെ അന്ത്യം എന്തായിരിക്കുമെന്ന് അദ്ദേഹം ഓര്‍ക്കണമെന്നും ഇസ്രായേല്‍ തിരിച്ചടിച്ചു. പാശ്ചാത്യ രാജ്യങ്ങള്‍ ഇസ്രായേലിനെ പിന്തുണയ്ക്കുന്നത് ലജ്ജാകരമാണെന്ന് തുര്‍ക്കി ആരോപിച്ചതോടെ മിഡില്‍ ഈസ്റ്റിലെ നയതന്ത്ര ബന്ധങ്ങള്‍ കൂടുതല്‍ വഷളായിരിക്കുകയാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഈ വാക്‌പോര് മേഖലയില്‍ വലിയൊരു യുദ്ധസാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.