നിതിന്‍ ലോണ്‍ ആപ്പില്‍ കടം എടുത്തു; അധ്യാപികയുടെ നമ്പര്‍ ലോണിനായി കൊടുത്തു; നിരന്തരം കോളുകള്‍ വന്നു: നിതിൻ രാജിന്റെ മരണത്തിൽ പോലീസ് വെളിപ്പെടുത്തൽ

Jaihind News Bureau
Sunday, April 12, 2026

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ അന്വേഷണം പുതിയ ദിശയിലേക്ക്. നിതിൻ ലോൺ ആപ്പുകളിൽ നിന്ന് പണം കടമെടുത്തിരുന്നതായും അതുമായി ബന്ധപ്പെട്ട സമ്മർദ്ദങ്ങൾ മരണത്തിന് കാരണമായിട്ടുണ്ടാകാമെന്നും കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ വ്യക്തമാക്കി. ലോൺ എടുക്കുന്നതിനായി കോളേജിലെ ഒരു അധ്യാപികയുടെ നമ്പറാണ് നിതിൻ നൽകിയിരുന്നത്. ഇതേത്തുടർന്ന് ലോൺ ആപ്പ് അധികൃതരിൽ നിന്ന് അധ്യാപികയ്ക്ക് നിരന്തരം കോളുകൾ വന്നിരുന്നതായും പോലീസ് അറിയിച്ചു.

അധ്യാപികയുടെ നമ്പർ നിതിൻ ബോധപൂർവ്വം നൽകിയതാണോ അതോ ലോൺ ആപ്പുകൾ ഫോണിലെ കോൺടാക്ട് ലിസ്റ്റിൽ നിന്ന് ചോർത്തിയതാണോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. ലോൺ ആപ്പിൽ നിന്നുള്ള ശല്യം സഹിക്കവയ്യാതെ അധ്യാപിക നിതിനെതിരെ പോലീസിൽ പരാതി നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട ശബ്ദസന്ദേശങ്ങൾ പോലീസ് വിശദമായി പരിശോധിച്ചുവരികയാണ്. കോളേജിലെ അധ്യാപകരിൽ നിന്നും സഹപാഠികളിൽ നിന്നും വരും ദിവസങ്ങളിൽ കൂടുതൽ മൊഴിയെടുക്കുമെന്നും കമ്മീഷണർ പറഞ്ഞു.