സഭയ്‌ക്കെതിരായ അധിക്ഷേപം പരാജയഭീതി മൂലം; പി.സി ജോര്‍ജും മകനും വിറളിപൂണ്ടിരിക്കുകയാണെന്ന് ഹൈബി ഈഡന്‍

Jaihind News Bureau
Saturday, April 11, 2026

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയ ഭീതികൊണ്ട് വിറളിപൂണ്ടാണ് ബിജെപി സ്ഥാനാര്‍ഥികളായ പി.സി. ജോര്‍ജും മകന്‍ ഷോണ്‍ ജോര്‍ജും കേരള കത്തോലിക്കാ സഭയ്ക്കും മെത്രാന്‍മാര്‍ക്കും ദീപിക പത്രത്തിനുമെതിരെ നിരന്തരമായ അധിക്ഷേപങ്ങള്‍ ചൊരിയുന്നതെന്ന് ഹൈബി ഈഡന്‍ എം.പി. എറണാകുളം ഡിസിസി ഓഫീസില്‍ മാധ്യമങ്ങളെ കണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മത മേലധ്യക്ഷന്‍മാരെ പത്രത്തിന്റെ എഡിറ്റോറിയലുമായി ബന്ധപ്പെടുത്തി രണ്ടാളും ചേര്‍ന്ന് മ്ലേച്ഛമായി ആക്രമിക്കുകയാണെന്നും ഇത് കേരള സമൂഹം അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. എഫ്‌സിആര്‍എ ബില്ലുമായി ബന്ധപ്പെട്ട് പ്രതിപക്ഷ എംപിമാര്‍ പാര്‍ലമെന്റില്‍ പ്രതിഷേധം നടത്തുകയും അടിയന്തര പ്രമേയം അവതരിപ്പിക്കുകയും ചെയ്തതിനെത്തുടര്‍ന്നാണ് ന്യൂനപക്ഷ മന്ത്രി ബില്‍ മാറ്റിവെച്ചതെന്നും ഹൈബി ഈഡന്‍ വ്യക്തമാക്കി.

ഇന്ത്യയെ മതരാഷ്ട്രമാക്കാന്‍ ശ്രമിക്കുന്ന സംഘപരിവാര്‍ ശക്തികള്‍ ക്രൈസ്തവര്‍ക്ക് നേരെ തിരിഞ്ഞിരിക്കുകയാണ്. ദീപിക പത്രത്തില്‍ പരസ്യം നല്‍കുന്ന സ്ഥാപനങ്ങളെ ഇ.ഡി, സിബിഐ എന്നിവയെ ഉപയോഗിച്ച് വേട്ടയാടുമെന്ന ഷോണ്‍ ജോര്‍ജിന്റെ പ്രസ്താവന ഇതിന്റെ ഭാഗമാണ്. കേരളത്തില്‍ മുസ്ലിംക്രൈസ്തവ സംഘര്‍ഷം ഉണ്ടാക്കാനാണ് ഇവര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ക്രൈസ്തവരുടെ പേര് പറഞ്ഞ് ബിജെപിയില്‍ സ്ഥാനമാനങ്ങള്‍ നേടിയെടുത്തവര്‍ അതുകൊണ്ട് ഇരുന്നാല്‍ മതിയാകുമെന്നും സഭയെ വേട്ടയാടാന്‍ ശ്രമിച്ചാല്‍ അത് തടയുമെന്നും എം.പി പറഞ്ഞു. ബിജെപിയെ കണ്ട് കൊണ്ടുള്ള വെരട്ടല്‍ വേണ്ടെന്നും കിട്ടുന്ന ക്വാട്ട വാങ്ങി ഇരുന്നാല്‍ മതിയെന്നും ഹൈബി ഈഡന്‍ പരിഹസിച്ചു.