
നാടിനെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തിയ അഞ്ച് ദിവസത്തെ കാത്തിരിപ്പിനൊടുവിൽ ശ്രീനന്ദ മടങ്ങി. ഇന്ന് ഉച്ചയ്ക്ക് 1.45-ഓടെ പാമ്പാടി ഐവർമഠം ശ്മശാനത്തിൽ നടന്ന ചടങ്ങുകളിൽ ബന്ധുക്കളും സുഹൃത്തുക്കളും കണ്ണീരോടെ പ്രിയപ്പെട്ടവൾക്ക് വിടചൊല്ലി.കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ടാണ് ചിക്കമംഗളൂരു മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപത്തുവെച്ച് ശ്രീനന്ദയെ കാണാതാകുന്നത്. 40 പേരടങ്ങുന്ന വിനോദസഞ്ചാര സംഘത്തോടൊപ്പമായിരുന്നു ഒറ്റപ്പാലം കടമ്പഴിപ്പുറം സ്വദേശി രമേശ് ഗോപാലന്റെയും രോഹിണിയുടെയും മകളായ ശ്രീനന്ദ എത്തിയത്.
തെരച്ചിലിന്റെ മൂന്നാം ദിവസം, ബാബ ബുധാൻഗിരിക്ക് സമീപം 1500 അടി താഴ്ചയിലുള്ള ഹർഷന ഗുപ്പയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പോലീസും വനംവകുപ്പും ദുരന്തനിവാരണ സേനയും സംയുക്തമായി നടത്തിയ അതിശക്തമായ തെരച്ചിലിനൊടുവിലായിരുന്നു ഇത്.
ശ്രീനന്ദയെ കാണാതായത് മുതൽ കുടുംബം മരണത്തിൽ ദുരൂഹത ആരോപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് സോകോ (SOCO) ടീം ശാസ്ത്രീയ പരിശോധന നടത്തി. കുട്ടിയുടെ പിതാവിന്റെ സാന്നിധ്യത്തിലായിരുന്നു പരിശോധനകൾ പൂർത്തിയാക്കിയത്. മരണകാരണത്തെക്കുറിച്ച് കൂടുതൽ വ്യക്തത വരുത്തുന്നതിനായി കർണാടക പോലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.